കൈക്കുലിക്കാരനായ കോഡൂര്‍ വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടിയത് ഇങ്ങിനെ..

കൈക്കുലിക്കാരനായ കോഡൂര്‍ വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടിയത് ഇങ്ങിനെ..

മലപ്പുറം : കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് അസിസ്റ്റന്റിനെ കോഴിക്കോട് എന്‍ക്വയറി കമ്മീഷണര്‍ ആന്റ് സ്‌പെഷ്യല്‍ ജഡ്ജ് (വിജിലന്‍സ്) കോടതി മുമ്പാകെ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മലപ്പുറം കോഡൂര്‍ വില്ലേജ് അസിസ്റ്റന്റ് അനില്‍കുമാറാണ് പിടിയിലായത്. ഇയാള്‍ 15000 രൂപ കൈകൂലി വാങ്ങുന്നതിനിടെയാണ് മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി എ രാമചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 10ന് ചെമ്മങ്കടവുള്ള വാടക വീട്ടില്‍ െവച്ചാണ് പിടിയിലായത്.

ഒരാഴ്ച മുമ്പ് അബ്ദുല്‍ ജബ്ബാര്‍ എന്നയാള്‍ കുടുംബ വകയായുള്ള അഞ്ചേക്കര്‍ ഭൂസ്വത്തിന്റെ വിവരങ്ങള്‍ റവന്യൂ വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് അപ്്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പ്രതി പണം വാങ്ങിയത്. സ്ഥലം അനില്‍കുമാര്‍ നേരില്‍ വന്ന് പരിശോധിക്കേണ്ടതുണ്ടെന്നു പറഞ്ഞു. അതുപ്രകാരം പിന്നീടൊരു ദിവസം പരാതിക്കാരന്‍ തന്റെ സുഹൃത്തുമൊത്ത് അനിലിനെ കൂട്ടികൊണ്ട് വന്ന് തന്റെ സ്ഥലം കാണിച്ച് കൊടുത്തു. സ്ഥലം പരിശോധിച്ച ശേഷം സ്ഥലം കിടക്കുന്നത് രണ്ട് സര്‍വേ നമ്പറുകളിലാണെന്നും ആയതിനാല്‍ സ്ഥലം കംപ്യൂട്ടറില്‍ കയറ്റാന്‍ പറ്റില്ലെന്നും കൂടാതെ ആധാരത്തിലുള്ളതിനേക്കാള്‍ 20 സെന്റ് സ്ഥലം കൂടുതലുണ്ടെന്നും ആത് ആധാരത്തില്‍ ചേര്‍ക്കണമെങ്കില്‍ സെന്ററിന് 2000 രൂപ വച്ച് തന്നാല്‍ ശരിയാക്കാമെന്നും പറഞ്ഞു.

പിന്നീട് രാത്രി 7.30ന് അനില്‍കുമാര്‍ താമസിക്കുന്ന ചെമ്മങ്കടവിലുള്ള ഇയാളുടെ വാടക വീട്ടില്‍ സെന്ററിന് 2000 രൂപ എന്നതിനു പകരം ആകെ 30000 രൂപ തന്നാല്‍ ശരിയാക്കി തരാമെന്നറിയിച്ചു. തുടര്‍ന്ന് 21ന് അനില്‍കുമാറിന് അബ്ദുല്‍ ജബ്ബാര്‍ 10, 000 രൂപ കൈമാറി. ബാക്കി തരുമ്പോള്‍ ആധാരം ശരിയാക്കി തരാമെന്ന് അനില്‍കുമാര്‍ ഉറപ്പ് കൊടുക്കുകയും ചെയ്തു.
ശേഷം പരാതിക്കാരന്‍ 23ന് മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി എ രാമചന്ദ്രനെ സമീപിക്കുകയായിരുന്നു. 23ന് ഏഴ് മണിക്ക് പണവുമായി തയ്യാറായി നില്‍ക്കാനും താന്‍ വിളിക്കുന്ന പക്ഷം കോടൂര്‍ വില്ലേജ് ഓഫിസിലേക്ക് എത്താനാവശ്യപ്പെട്ടു, ഈ സമയത്ത് ഏഴ് മണിയോടെ ഡിവൈഎസ്പി എ രാമചന്ദ്രന്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ രണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ കീഴില്‍ രണ്ട് സംഘങ്ങളാക്കി തിരിച്ചു.

ഒരു സംഘത്തെ കോഡൂര്‍ വില്ലേജ് ഓഫിസിനടുത്തും രണ്ടാമത്തെ സംഘത്തെ അനില്‍കുമാറിന്റെ വാടക വീടിനടുത്തും നിലയുറപ്പിച്ചു. പണം കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞ അനില്‍കുമാര്‍ കോടൂര്‍ വില്ലേജ് ഓഫിസിലെത്തി തിരക്കിട്ട് രേഖകള്‍ ശരിയാക്കി. 9.30 വരെ അനില്‍കുമാര്‍ തന്റെ ഓഫിസിനകത്തെ ജോലി തുടര്‍ന്നു. ഇതിനിടെ മഴകാരണം ഓഫിസിനു പിന്നിലെ വരാന്തയില്‍ കയറിയിരുന്ന നാട്ടുകാരെ അനില്‍കുമാര്‍ വിരട്ടി ഓടിച്ചുവിട്ടു. പിന്നീട് രേഖകളുമായി വാടക വീട്ടിലെത്തിയ അനില്‍കുമാര്‍ പരാതിക്കാരനോട് പണവുമായി എത്താന്‍ ആവശ്യപ്പെട്ടു. പരാതിക്കാരന്‍ വിജിലന്‍സ് വിഭാഗം നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ പണം നല്‍കുകയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അനില്‍കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീടിനകത്ത് വിശദമായ പരിശോധന നടത്തിയതില്‍ 12, 6540 രൂപ കൂടി അനില്‍കുമാറിന്റെ വീട്ടില്‍ നിന്നും പലസ്ഥലങ്ങളിലായി ഒളിച്ച് വെച്ച നിലയില്‍ കണ്ടെത്തുകയുമുണ്ടായി.വിജിലന്‍സ് സംഘത്തില്‍ ഡിവൈഎസ്പി രാമചന്ദ്രനു പുറമെ ഇന്‍സ്‌പെക്ടര്‍മാരായ കെ പി സുരേഷ്‌കുമാര്‍, കെ റഫീഖ്, എസ്‌ഐ മുഹമ്മദലി, എഎസ്‌ഐമാരായ മോഹന്‍ദാസ്, ജോസ്‌കുട്ടി, സീനിയര്‍ സിപിഒമാരായ മോഹനകൃഷ്ണന്‍, റഫീഖ്, ഹനീഫ, ദിനേശ്, സിപിഒമാരായ സ്വബൂര്‍, സബീര്‍, മണികണ്ഠന്‍, അലി ാബിര്‍, അജിത്ത്, ക്ലര്‍ക്ക് സി എ പ്രദീപ് എന്നിവരുമുണ്ടായിരുന്നു.

Sharing is caring!