മുസ്ലിം സമുദായത്തില്‍നിന്ന് യുവാക്കള്‍ സിപിഎമ്മിലേക്ക് വരുന്നത് ലീഗിന് സഹിക്കാനാകുന്നില്ല: കെ.ടി ജലീല്‍

മുസ്ലിം സമുദായത്തില്‍നിന്ന്  യുവാക്കള്‍ സിപിഎമ്മിലേക്ക്  വരുന്നത് ലീഗിന് സഹിക്കാനാകുന്നില്ല:  കെ.ടി ജലീല്‍

മലപ്പുറം: കട്ടതിനല്ല, മറിച്ച് കട്ടത് കൈയോടെ പിടികൂടിയതിനാണ് തന്നെ ചിലര്‍ തൂക്കിലേറ്റാന്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍. ന്യൂനപക്ഷ സമുദായത്തിലെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മുസ്ലിംലീഗ്-യൂത്ത് ലീഗുകാര്‍ തട്ടിയെടുക്കുന്നത് പിടികൂടിയതാണ് താന്‍ ചെയ്ത കുറ്റം. അതിനാല്‍, രാജിവയ്ക്കണമെന്നാണ് യൂത്ത് ലീഗുകാരുടെ മുറവിളി. തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടുകാരല്ലെന്നും എ കെ ജി സെന്ററില്‍നിന്നാണെന്നും ഇത്തരക്കാര്‍ മനസ്സിലാക്കിയാല്‍ നല്ലതാണെന്നും ജലീല്‍ പറഞ്ഞു. മലപ്പുറത്ത് സിപിഐ എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.

ഏഴ് ദോഷങ്ങള്‍ചെയ്തത് ഞാനല്ല. നിങ്ങളുടെ നേതാക്കള്‍ തന്നെയാണ്. കുഞ്ഞാലിക്കുട്ടിയുടെ കളരിയില്‍ ആയിരം വര്‍ഷം അഭ്യസിച്ചാലും ഒന്നും ചെയ്യാനാവില്ലെന്നുമാത്രമല്ല, സിപിഐ എമ്മിന്റെ സംരക്ഷണയിലുള്ളരാള്‍ക്കെതിരെ ചെറുവിരല്‍പോലും അനക്കാനാവില്ല. ലീഗ് ആകാത്തവര്‍ മുസ്ലിം സമുദായത്തില്‍ വളരാന്‍ പടില്ലെന്ന നയമാണ് അവരുടേത്. കോണ്‍ഗ്രസില്‍പോലും ഇത്തരത്തില്‍ ഇടപെടല്‍ നടത്തുന്നു. നേതാവ് കുഞ്ഞാലിക്കുട്ടിയും തങ്ങള്‍ പാണക്കാട് തങ്ങളും മുസ്ലിയാര്‍ ആലിക്കുട്ടി മുസ്ല്യാരും മതിയെന്നാണ് ഇവരുടെ വിചാരം. ലീഗ് അല്ലാത്ത മുസ്ലിം സമുദായത്തിലുള്ളവരെയെല്ലാം മോശക്കാരാക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന മുസ്‌ലിം സമുദായത്തിലെ പ്രമുഖര്‍പോലും ലീഗ് ആയിരുന്നില്ലെന്ന് ചരിത്രസത്യമാണ്.

മുസ്ലിം സമുദായത്തില്‍നിന്ന് യുവാക്കള്‍ സിപിഐ എമ്മിലേക്ക് വരുന്നത് ലീഗിന് സഹിക്കാനാകുന്നില്ല. മലപ്പുറമാകെ മാറുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ മാറ്റം പ്രകടമാകുമെന്ന വേവലാതിയാണ് കുപ്രചാരണങ്ങള്‍ക്ക് പിന്നില്‍.
ഹിന്ദുക്കളുടെ ഏകീകരണത്തിന് ബിജെപി ശ്രമിക്കുമ്പോള്‍ മുസ്ലിം വര്‍ഗീയതയിലൂടെ മുതലെടുക്കാനാണ് ലീഗ് നീക്കം. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള രാഷ്ട്രീയ പാര്‍ടി അപ്രസക്തമാണ്. ജാതി-മത പാര്‍ടികളുണ്ടായാല്‍ മനുഷ്യനുവേണ്ടി വാദിക്കാന്‍ ആരുമുണ്ടാകില്ല. മതനിരപേക്ഷതയുടെ വിളനിലമാണ് ശബരിമല.
ഇത് തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇവര്‍ക്ക് ഓശാനപാടുകയാണ് ലീഗ്. വിശ്വാസമാണ് ലീഗിന് പ്രമാണമെങ്കില്‍ ബാബ്‌റി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ ക്ലീന്‍ ചിറ്റ് കൊടുക്കുമോ എന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Sharing is caring!