കരിപ്പൂരില്‍ വലിയ വിമാനം: വ്യോമയാന വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചു

കരിപ്പൂരില്‍ വലിയ വിമാനം: വ്യോമയാന വകുപ്പിന്റെ ഔദ്യോഗിക  അറിയിപ്പ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചു

മലപ്പുറം: കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബര്‍ 5ന് പുനരാരംഭിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. ഡിസംബര്‍ 5ന് രാവിലെ 11.30ന് സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദയില്‍ നിന്നുള്ള സര്‍വീസ് കരിപ്പൂരില്‍ ഇറങ്ങുമെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചതായി എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായി പി കെ കുഞ്ഞാലിക്കുട്ടി എം പി അറിയിച്ചു.
റണ്‍വേ നവീകരണത്തോടനുബന്ധിച്ചാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ റണ്‍വേ അടച്ചത്. എന്നാല്‍ പണി പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിരുന്നില്ല. ഇതേ തുടര്‍ന്നുണ്ടായ ആശങ്കകള്‍ക്കാണ് സൗദി എയര്‍ലൈന്റെ തീരുമാനത്തോടെ പരിഹാരമാകുന്നത്.

എം പി സ്ഥാനം ഏറ്റെടുത്ത ശേഷം നടത്തിയ മാസങ്ങള്‍ നീണ്ട അധ്വാനമാണ് ഫലം കണ്ടതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യോമയാന മന്ത്രിയുമായും, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും, ഡി ജി സി എ ഉന്നത ഉദ്യോഗസ്ഥരുമായും പലവട്ടം നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്. കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എടുക്കേണ്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഉപദേശക സമിതി യോഗം വിളിച്ചു ചേര്‍ക്കുമെന്ന് എം പി കൂട്ടിച്ചേര്‍ത്തു.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കുമാണ് വലിയ വിമാനം സര്‍വീസ് നടത്തുന്നതോടെ പരിഹാരമാകുന്നത്.

Sharing is caring!