പ്രവാസിയുടെ 50 ലക്ഷം തട്ടിയ അന്‍വര്‍ എം.എല്‍.എയെ സംരക്ഷിക്കനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി

പ്രവാസിയുടെ 50 ലക്ഷം തട്ടിയ അന്‍വര്‍ എം.എല്‍.എയെ സംരക്ഷിക്കനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി

മലപ്പുറം: പ്രവാസിയുടെ കയ്യില്‍നിന്നും 50ലക്ഷംരൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ സംരക്ഷിക്കാനുള്ള പോലീസ് നീക്കം പൊളിഞ്ഞു. ലോക്കല്‍ പോലീസ് അന്വേഷിക്കുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ഒരുമാസത്തിനകം അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
അന്‍വറിനെതിരെ രജിസ്റ്റര്‍ചെയ്ത വഞ്ചനാകുറ്റം സിവില്‍ കേസാക്കി മാറ്റി പോലീസ് അന്വേഷണം അട്ടിമറിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് രജിസ്റ്റര്‍ചെയ്ത് ഒരുവര്‍ഷം കഴിഞ്ഞിട്ടും പ്രതിക്കെതിരെ നടപടിയുണ്ടാകാത്തത് എം.എല്‍.എയായതിനാലാണെന്ന പരാതിക്കാരന്റെ വാദത്തില്‍ വാസ്തവമുള്ളതായും കോടതി വിലയിരുത്തി.
അതേ സമയം കേസ് അട്ടിമറിക്കപ്പെടാനുളള സാഹചര്യമുളളതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം സത്യന്ധരായ ഉദ്യോഗസ്ഥരെ ഏല്‍പിക്കണമെന്നു പരാതിക്കാരനായ മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് തന്റെ ആവലാതികള്‍ ബോധ്യപ്പെടുത്താനായി പരാതിക്കാരന്‍ എ.ഡി.ജി.പിയെ നേരില്‍കാണാന്‍ അനുമതിതേടി.
പരാതിക്കാരന്റെ ഹരജിയില്‍ ജസ്റ്റിസ് എബ്രഹാം മാത്യുവാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
2017 ഡിസംബര്‍ 21ന് പോലീസ് രജിസ്റ്റര്‍ ചെയ്തകേസിന്റെ അന്വേഷണം നീട്ടിക്കൊണ്ടുപോയി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി
ചൂണ്ടിക്കാട്ടി പോലീസിനെതിരെ രണ്ടുമാസം മുമ്പാണ് സലീം ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജി നിലനില്‍ക്കുമ്പോഴാണ് കഴിഞ്ഞ ദിവസം അന്‍വറിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം രജിസ്റ്റര്‍ചെയ്തിരുന്ന വഞ്ചനാകേസ് സിവില്‍കേസാക്കി മാറ്റിയിരുന്നത്. ഇതിനെ തുടര്‍ന്ന് സലീം വീണ്ടും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.
അന്‍വറിന്റെ അറസ്റ്റ് ഒഴിവാക്കുന്നതിനാണ് വഞ്ചനാക്കുറ്റം സ്ഥാപിക്കുന്നതിനുള്ള തെളിവുകളെല്ലാം ലഭിച്ചിട്ടും സിവില്‍ കേസാക്കിമാറ്റുന്നതെന്നായിരുന്നു പരാതി.
ഇതുസംബന്ധിച്ച നോട്ടീസ് പരാതിക്കാരനും പോലീസ് കൈമാറിയിരുന്നു. ഇതിനിടയിലാണ് പരാതിക്കാരന് അന്കൂലമായി ഹൈക്കോടതി വിധി വന്നത്.
2017 ഡിസംബര്‍ 21നാണ് മഞ്ചേരി പോലീസ് പി.വി അന്‍വര്‍ എം.എല്‍.എയെ പ്രതിയാക്കി വഞ്ചനാകുറ്റത്തിന് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തത്.
ജാമ്യമില്ലാത്ത ഐ.പി.സി 420 വകുപ്പില്‍ വഞ്ചനാക്കുറ്റമാണ് പി.വി അന്‍വറിനുമേല്‍ പോലീസ് ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തില്‍ മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെ.ഇ സ്‌റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ കെണിയില്‍ വീഴ്ത്തിയതതെന്നാണ് പരാതി. 2011 ഡിസംബര്‍ 30ന് 40 ലക്ഷം രൂപ മഞ്ചേരിയിലെ പിവീആര്‍ ഓഫീസില്‍വച്ച് അന്‍വറിന് കൈമാറി. 30 ലക്ഷം പണമായും 10 ലക്ഷം രൂപക്ക് അഞ്ച് ലക്ഷത്തിന്റെ രണ്ട് ചെക്കുകളുമാണ് നല്‍കിയത്. 2012 ഫെബ്രുവരി 17ന് കരാര്‍ തയ്യാറാക്കിയപ്പോള്‍ ബാക്കി 10 ലക്ഷവും നല്‍കി. ഇതുസംബന്ധിച്ച ബാങ്കിടപാടിന്റെ രേഖകള്‍ പോലീസിന് ലഭിക്കുകയും ചെയ്തിരുന്നു.
പിന്നീട് കരാര്‍ പ്രകാരമുള്ള ലാഭവിഹിതം നല്‍കാന്‍ അന്‍വര്‍ തയ്യാറായില്ല. സംശയം തോന്നിയ സലീം മംഗലാപുരത്തെ ക്രഷറില്‍ പോയപ്പോള്‍ അവിടുത്തുകാര്‍ അത് അന്‍വറിന്റെ ക്രഷറല്ലെന്നും അന്‍വറിനെ അറിയില്ലെന്നുമാണ് പറഞ്ഞത്. പണവും നഷ്ടവും തരാമെന്ന് പലതവണ വിശ്വസിപ്പിച്ചെങ്കിലും പാലിച്ചില്ല. ഒടുവില്‍ നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ധാരാളം പണച്ചെലവുണ്ടെന്നും ആറുമാസം കൂടി കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടു. പാര്‍ട്ടി അനുഭാവിയായ സലീം കാത്തിരുന്നെങ്കിലും ഒടുവില്‍ എം.എല്‍.എയായിട്ടും അന്‍വര്‍ വാക്ക് പാലിച്ചില്ല. ഇതോടെ പാര്‍ട്ടിക്കും പോലീസിനു പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതോടെയാണ് തെളിവുകളുമായി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തത്.

Sharing is caring!