പ്രവാചകന്റേതെന്ന് അവകാശപ്പെടുന്ന പുതിയ കേശവുമായി കാന്തപുരം വീണ്ടും…

പ്രവാചകന്റേതെന്ന് അവകാശപ്പെടുന്ന പുതിയ കേശവുമായി കാന്തപുരം വീണ്ടും…

മലപ്പുറം: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടേത് എന്ന് അവകാശപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പുതിയ കേശവുമായി രംഗത്ത്. കഴിഞ്ഞദിവസം മലപ്പുറം കുണ്ടൂരില്‍ നടന്ന പരിപാടിയിലാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. മദീനയില്‍ നിന്നാണ് തനിക്ക് കേശം ലഭിച്ചതെന്ന് പറഞ്ഞ അദ്ദേഹം അതിന്റെ ആധികാരികത വ്യക്തമാക്കാന്‍ തയാറായിട്ടില്ല. 2006ല്‍ മുബൈയിലെ ഇഖ്ബാല്‍ ജാലിയാവാലയില്‍ നിന്നും പിന്നീട് അബൂദബിയിലെ അഹ്മദ് ഖസ്റജിയില്‍ നിന്നും ലഭിച്ചതെന്ന് പറഞ്ഞ് അവതരിപ്പിച്ച കേശത്തിന്റെ ആധികാരികത തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അണികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. ഇതേതുടര്‍ന്ന് ആധികാരിക രേഖ കൃത്രിമമായി നിര്‍മിക്കാന്‍ ചുതലപ്പെടുത്തിയ വ്യക്തിയടക്കം പലരും സംഘടന വിടുകയും ചെയ്തിരുന്നതായും ആരോപണം ഉണ്ടായിരുന്നു.

കാന്തപുരത്തിന്റെ നിലപാട് ഖേദകരം:
ഇ.കെ വിഭാഗം സുന്നീ നേതാക്കള്‍

കേരളത്തിലെ സുന്നീ സമൂഹം ഐക്യ സാധ്യതകള്‍ക്ക് കാതോര്‍ത്തിരിക്കുമ്പോള്‍ അവയ്ക്ക് വിഘാതമാവുന്ന വിധത്തില്‍ വീണ്ടും ഒരു കേശവുമായി പ്രത്യക്ഷപ്പെട്ട കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ നിലപാട് ഖേദകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടരി കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, എസ്.കെ.എം.ഇ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടരി നാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടരി സത്താര്‍ പന്തലൂര്‍ എന്നിവര്‍ പ്രസ്താവിച്ചു.

യാതൊരു അടിസ്ഥാനവുമില്ലാതെ നേരത്തെ കൊണ്ടുവന്ന കേശം വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിനിടയിലും ഉണ്ടാക്കിയ വിവാദങ്ങളും ആധികാരികത സ്ഥിരീകരിക്കാന്‍ കഴിയാതെ വന്നതും വിസ്മരിച്ചുകൂടാ. ഇത്തരം കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. വിശ്വാസി സമൂഹത്തെ വീണ്ടും വീണ്ടും വഞ്ചിക്കുക വഴി ഇസ്ലാമിക പ്രത്യയശാസ്ത്രത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുമെന്ന കാര്യം ആ വിഭാഗത്തിലെ മറ്റുള്ള നേതൃത്വമെങ്കിലും ഗൗരവപൂര്‍വം കാണണം.

കക്കോവിലെ പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗം കാണിച്ച അവിവേകങ്ങള്‍ സുന്നി സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണെന്നും നേതാക്കള്‍ പറഞ്ഞു.

Sharing is caring!