മുസ്ലിംലീഗ് നേതൃത്വം അണികളെനിലക്ക് നിര്‍ത്തണമെന്ന് സി.പി.എം

മുസ്ലിംലീഗ് നേതൃത്വം അണികളെനിലക്ക്  നിര്‍ത്തണമെന്ന് സി.പി.എം

മലപ്പുറം: മന്ത്രി കെ.ടി ജലീലിനെതിരായ പ്രതിഷേധത്തില്‍ നിന്ന് അണികളെ നിലക്കുനിര്‍ത്താന്‍ മുസ്ലിംലീഗ് നേതൃത്വം തയ്യാറാകണമെന്ന് സി.പി.എം മലപ്പുറം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. വിവാഹമടക്കം സ്വകാര്യപരിപാടിയില്‍ മന്ത്രിയെ തടയാനുള്ള നീക്കം അനുവദിക്കാനാവില്ല. അണികളെ കയറൂരിവിട്ട് കലാപത്തിനും അതിക്രമത്തിനുമാണ് ലീഗ് ശ്രമം. പ്രതിഷേധം അതിരുവിട്ടാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ലീഗ് നേതൃത്വം ഓര്‍ക്കുന്നത് നല്ലതാണ്.
ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമല്ല മുസ്ലിംയൂത്ത്‌ലീഗുകാര്‍ നടത്തുന്നത്. ഞായറാഴ്ച കല്ല്യാണത്തിന് പോകുമ്പോഴായിരുന്നു കുഴപ്പത്തിനുള്ള നീക്കം. സ്വകാര്യസന്ദര്‍ശനങ്ങള്‍ക്ക് പോകവെ മന്ത്രിയെയൊ ജനപ്രതിനിധിയേയോ എന്ത് പ്രതിഷേധമുണ്ടായാലും തടയാറില്ല. യു.ഡി.എഫ് ഭരണത്തില്‍ നാണംകെട്ട കേസുകളില്‍പ്പെട്ട് ജനരോഷം നേരിടേണ്ടിവന്ന അനുഭവം മന്ത്രിമാരായിരുന്ന ലീഗ് നേതാക്കള്‍ക്കുണ്ടായി. എന്നാല്‍ അന്നും അവരെ സ്വകാര്യ പരിപാടികളില്‍ വിലക്കിയിട്ടില്ലെന്നത് മറക്കരുത്. അതിരുവിടുന്ന അണികളെ ലീഗ് നേതാക്കള്‍ നിയന്ത്രിക്കണം. ഇല്ലെങ്കില്‍ കനത്ത വിലനല്‍കേണ്ടിവരുമെന്ന് ജില്ലാസെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് വ്യക്തമാക്കി.

Sharing is caring!