അരീക്കോട്ടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ അഹമ്മദാബാദില്‍വെച്ച് പിടികൂടി

അരീക്കോട്ടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ അഹമ്മദാബാദില്‍വെച്ച് പിടികൂടി

മലപ്പുറം: അരീക്കോട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഹമ്മദാബാദില്‍ അറസ്റ്റിലായ പ്രതിയെ നാട്ടിലെത്തിച്ചു. അരീക്കോട് സ്വദേശി കാരാട്ട് ഹാരിസിനെ(30)യാണ് ഞായറാഴ്ച ഉച്ചയോടെ മലപ്പുറത്തെത്തിച്ചത്.
പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഖത്തറില്‍ നിന്ന് അഹമ്മദാബാദില്‍ വിമാനമിറങ്ങുമ്പോഴാണ് ഹാരിസ് പിടിയിലായത്. അഹമ്മദാബാദ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഡി സി ആര്‍ ബി. എസ് ഐ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പോലീസാണ് നാട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് മലപ്പുറം ക്രൈം ഡിറ്റാച്ച് മെന്റ് ഡി വൈ എസ് പി. പി സി ഹരിദാസിന്റെ നേതൃത്വത്തില്‍ പ്രതിയെ വിശദമായി ചോദ്യംചെയ്തു. കൂടുതല്‍ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറീയിച്ചു. മൂന്ന് മാസം മുമ്പാണ് ഹാരിസ് ഖത്തറിലേക്ക് കടന്നത്. വിസ കാലാവധി നീട്ടിക്കിട്ടാത്തതിനാല്‍ അഹമ്മദാബാദ് വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു നീക്കം. ലുക്കൗട്ട് നോട്ടീസ് നിലവിലുള്ളതിനാല്‍ പോലീസ് പിടിയിലാകുകയായിരുന്നു. പീഡനത്തിനിരയായ ബാലികയുടെ ബന്ധുവായ ബാലികയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. കേസില്‍ അറസ്റ്റ് വൈകുന്നത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഡി സി ആര്‍ ബി. എ എസ് ഐ കെ ശശി, പോലീസ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

Sharing is caring!