ബന്ധുനിയമനം: ജലീല്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് സ്ഥിരീകരിച്ച് എംഡിയും

ബന്ധുനിയമനം: ജലീല്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന്  സ്ഥിരീകരിച്ച് എംഡിയും

മലപ്പുറം: മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരാക്കിയത് മാനദണ്ഡങ്ങള്‍ മുഴുവന്‍ കാറ്റില്‍പ്പറത്തിയെന്ന്. സര്‍ക്കാര്‍ ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കേണ്ട തസ്തികയിലാണ് സ്വകാര്യബാങ്ക് ജീവനക്കാരനായ മന്ത്രിബന്ധുവിനെ നിയമിച്ചതെന്ന് കോര്‍പറേഷന്‍ എംഡി പറഞ്ഞതായും വാര്‍ത്തകള്‍ പുറത്തുവരുന്നു. ഡെപ്യൂട്ടേഷന്‍ മാനദണ്ഡം പാലിക്കാത്തതിനാല്‍ നേരത്തേ അപേക്ഷിച്ച മൂന്നുപേരെ ഒഴിവാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2016 ല്‍ ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍ ഇറക്കിയ വിജ്ഞാപനമാണിത്. ജനറല്‍ മാനേജര്‍ നിയമനം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വഴിയായിരിക്കുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. കോര്‍പ്പറേഷന്‍ എം.ഡി. വി.കെ.അക്ബര്‍ ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തു. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥ പാലിക്കാത്തിനാല്‍ ആദ്യം അഭിമുഖത്തിന് എത്തിയ മൂന്നുപേരെ ഒഴിവാക്കിയിരുന്നു. പിന്നീട് മാനദണ്ഡം അവഗണിച്ച് സ്വകാര്യ ബാങ്കില്‍ സീനിയര്‍ മാനേജറായ മന്ത്രിബന്ധുവിനെ നിയമിക്കുകയായിരുന്നു.

ഏഴുപേരില്‍ മുന്നുപേരാണ് ഇന്റര്‍വ്യൂവിന് വന്നത് അവരെ ഒഴിവാക്കിയെന്ന് മന്ത്രി പറഞ്ഞാല്‍ ഇവര്‍ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥ പാലിച്ചില്ലെന്നാണ്. മന്ത്രിയുടെ പിതൃസഹോദരപുത്രനു വേണ്ടി വിജ്ഞാപനം മാധ്യമങ്ങളില്‍ പരസ്യം ചെയ്തില്ലെന്ന ആരോപണത്തോട് കോര്‍പറേഷന്‍ എംഡിയുടെ നിലപാട് ഇതാണ്.

ആരോപണങ്ങള്‍ മന്ത്രി തന്നെ പരോക്ഷമായി സമ്മതിക്കുകയും യുഡിഎഫ് വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെ സര്‍ക്കാരിനുമേല്‍ നടപടിക്കുള്ള സമ്മര്‍ദം വര്‍ധിച്ചു. ഇന്ന് മന്ത്രിയുടെ മലപ്പുറം എടപ്പാളിലെ വീട്ടിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തും. ഒപ്പം പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ പരിപാടികളുമായി മുസ്്ലിം ലീഗും രംഗത്തുണ്ട്

Sharing is caring!