വ്യാജരേഖ നിര്‍മാണ കേസില്‍ പോലീസ് തെരയുന്ന തിരൂരിലെ നഗരസഭ കൗണ്‍സിലറുടെ അവധി അപേക്ഷ തപാലില്‍ വന്നു

വ്യാജരേഖ നിര്‍മാണ കേസില്‍ പോലീസ്  തെരയുന്ന തിരൂരിലെ നഗരസഭ കൗണ്‍സിലറുടെ  അവധി അപേക്ഷ തപാലില്‍ വന്നു

തിരൂര്‍: വ്യാജരേഖ നിര്‍മാണ കേസില്‍ പൊലീസ് തെരയുന്ന തിരൂരിലെ നഗരസഭ കൗണ്‍സിലര്‍ തപാലിലൂടെ ലീവ് അപേക്ഷ നല്‍കി. ഇന്ന് രാവിലെയാണ് നഗരസഭ അദ്ധ്യക്ഷന്‍ കെ. ബാവ ഹാജിയുടെ പേരില്‍ അവധി അപേക്ഷ തപാലിലെത്തിയത്. മൂന്നു മാസത്തേക്കാണ് അവധി ആവശ്യപ്പെട്ടിട്ടുള്ളത്.

അനധികൃതമായി നിര്‍മിച്ച കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ നഗരസഭയുടെ പേരിലുള്ള വ്യാജ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസിലാണ് പൊലീസ് ലീഗ് നേതാവായ കൗണ്‍സിലറെ തെരയുന്നത്. കേസില്‍ കെട്ടിടയുടമ മുത്തൂര്‍ സ്വദേശി മുഹമ്മദ്കുട്ടിയെ ഈ മാസാദ്യം തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നല്‍കിയ വിവരം അനുസരിച്ചാണ് കൗണ്‍സിലറിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് കൗണ്‍സിലര്‍ മുഖേനയാണെന്ന് കെട്ടിടയുമട വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സര്‍ട്ടിഫിക്കറ്റിലെ കൈപ്പട കൗണ്‍സിലറുടേതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് സര്‍ട്ടിഫിക്കറ്റിലെ കൈപ്പടയും നഗരസഭ രേഖകളിലുള്ള കൗണ്‍സിലറുടെ കൈപ്പടയും പൊലീസ് വിദഗ്ധ പരിശോധനക്കായി തൃശൂരിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് തുടര്‍ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.

നിലവില്‍ കേസില്‍ കൗണ്‍സിലറെ പൊലീസ് പ്രതി ചേര്‍ത്തിട്ടില്ല. കൈപ്പട പരിശോധനക്ക് കാത്തിരിക്കുകയാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തിരൂര്‍ ഡിവൈ.എസ്.പി ബിജു ഭാസ്‌ക്കര്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നി കെ.എസ്.ഇ.ബി അധികൃതര്‍ നഗരസഭയുമായി ബന്ധപ്പെട്ടതോടെ കഴിഞ്ഞ മാസമായിരുന്നു സര്‍ട്ടിഫിക്കറ്റ് നിര്‍മാണം പുറത്തറിഞ്ഞത്. സര്‍ട്ടിഫിക്കറ്റിലെ തീയതി തിരുത്തിയതായി ശ്രദ്ധയില്‍ പെട്ടതോടെയായിരുന്നു കെ.എസ്.ഇ.ബി അധികൃതര്‍ക്ക് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് നഗരസഭ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അന്ന് മുതല്‍ ഒളിവിലുള്ള കൗണ്‍സിലര്‍ വിദേശത്തേക്ക് കടന്നതായി വിവരമുണ്ട്. അവധിക്കുള്ള അപേക്ഷ അടുത്തയാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തെ അറിയിക്കുമെന്ന് ചെയര്‍മാന്‍ കെ. ബാവ പത്രത്തോട് പറഞ്ഞു.

Sharing is caring!