മലപ്പുറം ജില്ലയില്‍ സി.പി.ഐയില്‍ തമ്മില്‍തല്ലും വിട്ടുപോക്കും, നേതാക്കളെ അക്രമിച്ചു

മലപ്പുറം ജില്ലയില്‍  സി.പി.ഐയില്‍ തമ്മില്‍തല്ലും വിട്ടുപോക്കും, നേതാക്കളെ അക്രമിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ സി.പി.ഐയിലെ തമ്മില്‍ തല്ലും പാര്‍ട്ടി വിട്ടുപോക്കും തുടരുന്നു, നേതൃത്വം കൊള്ളസംഘമാണെന്നും ഏകപക്ഷീയ നിലപാടുമുള്ളവരാണെന്നും ആരോപിച്ച് നിരവധിപേരാണ് ഇതിനോടകം പാര്‍ട്ടിവിട്ടത്. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന കെ.പി അബൂബക്കര്‍, വണ്ടൂര്‍ മണ്ഡലത്തിലെ സീനിയര്‍ നേതാക്കളായ മുന്‍മണ്ഡലം സെക്രട്ടറി മാനേരി ഹസ്സന്‍, തിരുവാലി ലോക്കല്‍ സെക്രട്ടറി കരീം, വണ്ടൂര്‍ മണ്ഡലം കമ്മിറ്റി അംഗം ചന്ദ്രദാസ് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിലായി പാര്‍ട്ടി വിട്ടുപോന്നത്. ഇതിനുപുറമെ കഴിഞ്ഞ ദിവസം നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി യോഗ ശേഷം മണ്ഡലം സെക്രട്ടറിയെ ഒരുവിഭാഗം സി.പി.ഐ പ്രവര്‍ത്തകര്‍ അക്രമിച്ചതും പാര്‍ട്ടിക്ക് തലവേദനയായിട്ടുണ്ട്. മണ്ഡലം സെക്രട്ടറിയായ രാജഗോപാലിനെയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ അക്രമിച്ചത്. നേതൃത്വത്തിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് അക്രമമെന്നാണ് പറയുന്നത്. മൂന്‍ജില്ലാ സെക്രട്ടറി പി.പി സുനീര്‍ നേതൃസ്ഥാനത്തുണ്ടായപ്പോള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇപ്പോഴും പാര്‍ട്ടിക്കുള്ളിലുള്ളതെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ജില്ലയിലെ സി.പി.ഐയുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന പന്തല്ലൂരില്‍നിന്നുവരെ ജില്ലാ കമ്മിറ്റി അംഗംവരെപാര്‍ട്ടിക്കെതിരെ തിരിഞ്ഞത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.
നേരത്തെ മലപ്പുറത്തെ നൂറുകണക്കിന് ആളുകള്‍ സി.പി.ഐയില്‍നിന്ന് രാജിവെച്ചിരുന്നു. പാര്‍ട്ടിവിട്ട ഒരുകൂട്ടം സി.പി.ഐ പ്രവര്‍ത്തകര്‍ മലപ്പുറത്ത് പത്രസമ്മേളനവും നടത്തിയിരുന്നു. പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന പാലോളി അബ്ദുറഹ്മാന്‍, 20വര്‍ഷത്തോളം പാര്‍ട്ടി മങ്കട മണ്ഡലം സെക്രട്ടറിയായിരുന്ന കെ.പി.എ മജീദ്, സി.പി.ഐ മങ്കട മണ്ഡലം എക്ലിക്യൂട്ടീവ് അംഗവും മുന്‍ മണ്ഡലം സെക്രട്ടറിയുംകേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. എം. മൊയ്തീന്‍, പ്രവാസി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും സി പി ഐ വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും കിസാന്‍ സഭ, എ.ഐ.ടി.യു സിനേതാവുമായ കെ. എം. മുഹമ്മദലി, സി പി ഐ മുന്‍കോട്ടക്കല്‍ മണ്ഡലം സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്ന തയ്യില്‍ ലത്തീഫ്, പാര്‍ട്ടി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി അംഗവും യുവകലാസാഹിതി വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റുമായ അജയ് കൊടക്കാട് എന്നിവരെല്ലാം പത്രസമ്മേളനം നടത്തിയാണ് നേരത്തെ പാര്‍ട്ടി വിട്ടത്.
വിവിധ കാരണങ്ങളാണു പാര്‍ട്ടി വിടാന്‍ കാരണായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
കാലാകാലങ്ങളായി 1969 മുതല്‍ സി.പി.ഐ യുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവരും പാര്‍ട്ടിവിട്ടവരുടെ കൂട്ടത്തിലുണ്ട്.
കമ്മ്യൂണിസ്റ്റ് സംഘടനാ സംവിധാനത്തിന്റെ ജീവനായ ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ അട്ടിമറിക്കുന്ന നിലപാടാണ് മലപ്പുറത്തെ സി.പി.ഐനേതൃത്വം സ്വീകരിച്ചതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇടതുപക്ഷ നയത്തിനും തീരുമാനങ്ങള്‍ക്കുമെതിരായിട്ടാണ് ജില്ലയിലെ സി പി ഐനേതൃത്വം കഴിഞ്ഞ ആറു വര്‍ഷമായി തുടര്‍ന്നുപോരുന്നത്. ജില്ലയില്‍ പാര്‍ട്ടിക്കകത്ത് വലിയകോളിളക്കം സൃഷ്ടിച്ച പൊന്നാനിയിലെ മണല്‍ കച്ചവടം, ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വയലുകള്‍ മണ്ണിട്ടു തൂര്‍ക്കുന്ന പാണക്കാരുടെ വീട്ടില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സന്ദര്‍ശനം, അതിന്റെപേരിലുള്ള പണം പിരിവ്, താല്‍ക്കാലിക നിയമനങ്ങള്‍ക്കുള്‍പ്പെടെ സര്‍ക്കാറിലെ സി പി ഐ മന്ത്രിമാരുടെ വകുപ്പുകളില്‍ കാണിക്കുന്ന നിയമനങ്ങളിലെ പണം വാരല്‍, ക്വാറികളിലെ പിരിവ്, ഭൂമി തരം മാറ്റി വയലുകളില്‍ കെട്ടിടം കയറ്റുന്നതില്‍ നടത്തുന്ന അഴിമതികള്‍ ഇതൊക്കെ പാര്‍ട്ടിക്കകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വിധേയമായതാണ്. എന്നാല്‍ സംസ്ഥാനനേതൃത്വം ഇതിനൊക്കെ പിന്തുണ നല്‍കുന്നതാണ് തങ്ങളെ പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചതെന്നും പാര്‍ട്ടിവിട്ട ഒരുവിഭാഗം പറയുന്നു.
ഇത്തരം ചെയ്തികള്‍ എതിര്‍ക്കുന്ന പാര്‍ട്ടി നതാക്കളെയും പ്രവര്‍ത്തകരെയും ഒറ്റപ്പെടുത്തുകയും ഒന്നുമല്ലാതാക്കുകയും ചെയ്യുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
നേരത്തെ സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ.പി. ബാസിത് അടക്കമുള്ളവരും പാര്‍ട്ടി വിട്ടിരുന്നു. ബാസിതിനോടൊപ്പം എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി.പി നസീഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായിരുന്ന എം.കെ ഫസലുറഹ്മാന്‍, മൊഹിദ മോഹനന്‍ തുടങ്ങിയ
എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനം ബഹിഷ്‌കരിച്ചു ഇറങ്ങിപ്പോകുകയായതായും പറയുന്നു.

Sharing is caring!