മലപ്പുറം ജില്ലയിലെ സ്ത്രീകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളിലെത്തും

മലപ്പുറം ജില്ലയിലെ സ്ത്രീകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളിലെത്തും

മലപ്പുറം: സ്ത്രീ വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന് പ്രത്യേക പദ്ധതിയുമായി ജില്ലാഭരണകൂടം. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതലയുള്ള നിരീക്ഷക റാണി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. പുരുഷ വോട്ടര്‍മാരെ അപേക്ഷിച്ച് സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കുറവുള്ള മണ്ഡലങ്ങളിലാണ് പ്രത്യേക പദ്ധതി നടപ്പാക്കുക. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇതിനായി ഓരോ വീടുകളും കയറിയറങ്ങി വോട്ടര്‍മാരുടെ പേര് ചേര്‍ക്കും. കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പുതിയ വോട്ടര്‍മാരെ ചേര്‍ക്കും. ആദിവാസി മേഖലകളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക പ്രചരണ പരിപാടികള്‍ നടത്തും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ അപാകതകള്‍ പരിഹരിക്കുന്നതിന് ശുപാര്‍ശ നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. വെബ്‌സൈറ്റ് പലപ്പോഴും തകരാറിലാകുന്നത് പേര് ചേര്‍ക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അപേക്ഷയുടെ സ്റ്റാറ്റസ് അറിയുന്നതിനുള്ള സൗകര്യവും സൈറ്റില്‍ ലഭ്യമല്ല. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്താനും തിരുത്ത് വരുത്താനും ശുപാര്‍ശ ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു. കൂടുതല്‍ പ്രവാസികളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന് യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ 3500 പ്രവാസി വോട്ടര്‍മാരാണുള്ളത്. കൂടുതല്‍ പ്രവാസികളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന് ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
എംഎല്‍എമാരായ പി ഉബൈദുള്ള, സി മമ്മൂട്ടി, ടിവി ഇബ്രാഹിം, പി അബ്ദുല്‍ ഹമീദ്, ജില്ലാ കലക്ടര്‍ അമിത് മീണ, സബ് കലക്ടര്‍ അനുപം മിശ്ര, താലൂക്ക് തഹസില്‍ദാര്‍മാര്‍ രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധകള്‍ യോഗത്തില്‍ പങ്കെടുത്തു.

Sharing is caring!