നാട് ചുറ്റി ടി.വി. മോഷ്ടിക്കുന്ന ശിവകുമാറിനെ തിരൂരിലെത്തിച്ചു

നാട് ചുറ്റി ടി.വി. മോഷ്ടിക്കുന്ന ശിവകുമാറിനെ തിരൂരിലെത്തിച്ചു

തിരൂര്‍: വിവിധ സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ഹോമുകളില്‍ മുറിയെടുത്ത് ടി.വി.യുമായി മുങ്ങുന്നയാളെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പ്രൊഡക്ഷന്‍ വാറന്‍ഡോടെ കസ്റ്റഡിയിലെടുത്ത് തിരൂരില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് ജില്ലയിലെ കോങ്ങാട് സ്വദേശി കക്കയം കോട് വീട്ടില്‍ ശിവകുമാര്‍ (39) ആണ് അറസ്റ്റിലായത്. മാസങ്ങള്‍ക്കു മുമ്പ് തിരൂര്‍ റെയില്‍വെ സേ്റ്റഷനു സമീപത്തുള്ള ടൂറിസ്റ്റ് ഹോമില്‍ നിന്നും ടി.വി. മോഷ്ടിച്ച കേസിലാണ് ഇയാളെ തിരുരില്‍ കൊണ്ടുവന്നത്. തിരുവനന്തപുരം, ചേര്‍ത്തല, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ സമാന രീതിയില്‍ ടി.വി.കള്‍ മോഷണം പോയ കേസിലെ പ്രതിയും ഇയാളാണെന്ന് സംശയിക്കുന്നു.
ഉന്നത കുടുംബത്തില്‍ ജനിച്ച ശിവകുമാര്‍ വിവാഹിതനാണെങ്കിലും വീടുമായി ബന്ധമില്ലാതെ ഉലകം ചുറ്റാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. ടൂറിസ്റ്റ് ഹോമുകളില്‍ മുറിയെടുത്ത ശേഷം അവിടത്തെ ടി.വി. വലിയ ബാഗില്‍ ഒളിപ്പിച്ചു കടത്തുകയാണ് പതിവ്. മോഷണം നടത്തുന്ന ടൂറിസ്റ്റ് ഹോമിനു സമീപമുള്ള ടി.വി. നന്നാക്കുന്ന ഷോപ്പില്‍ എത്തിക്കും.കേടു തീര്‍ക്കാന്‍ ആവശ്യപ്പെട്ട് മടങ്ങും.
സെയില്‍സ് എക്‌സിക്യൂട്ടീവാണ് താനെന്നു പറഞ്ഞാണ് ബന്ധം സ്ഥാപിക്കുക. കൂറച്ചു കഴിഞ്ഞ് കടയില്‍ തിരിച്ചെത്തിയിട്ട് അത്യാവശ്യമായ കാര്യങ്ങള്‍ പറഞ്ഞ് 5000 രൂപ മുതല്‍ 10,000 രൂപ വരെ വാങ്ങി മുങ്ങും.ടി.വി.കയ് വശമുള്ളതുകൊണ്ട് കടക്കാരന്‍ ഇയാള്‍ പറയുന്നത് വിശ്വസിക്കുകയും ചെയ്യും. തിരൂരില്‍ നിന്നും കടത്തിയ ടി.വി. തിരൂരില്‍ത്തന്നെ 6000 രൂപക്ക് വില്‍ക്കുകയായിരുന്നു. ഒരു ജില്ലയില്‍ നിന്നും ടി.വി. എടുത്താല്‍ അടുത്ത ജില്ലയിലേക്ക് പോകും.
തിരൂരിലെ ടൂറിസ്റ്റ് ഹോമിലുള്ള സി.സി.ടി.വി. ദൃശ്യങ്ങളാണ് ശിവകുമാറിനെ തിരിച്ചറിയാന്‍ സഹായിച്ചത്. പാലക്കാട്ടുവെച്ച് തിരൂര്‍ പോലീസിന്റെ വലയില്‍ വീണെങ്കിലും തന്ത്രപരമായി രക്ഷപ്പെട്ടു.കോയമ്പത്തൂരില്‍ പൊങ്ങിയ ശിവകുമാര്‍ കാട്ടൂര്‍ പോലീസ് സേ്റ്റഷന്‍ പരിധിയിലെ ആര്‍.കെ.റ സിഡന്‍സിയില്‍ റൂമെടുത്ത ശേഷം ടി.വി.യു മാ യി മുങ്ങിയപ്പോഴാണ് പിടിയിലായത്.തുടര്‍ന്ന് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കുകയായിരുന്നു. തിരൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കസ്റ്റഡിയില്‍ കിട്ടാന്‍ ഹരജി നല്‍കുമെന്ന് എസ്.ഐ. പറഞ്ഞു.

Sharing is caring!