ലീഗും കോണ്‍ഗ്രസും സ്വീകരിച്ച നിലപാടുകള്‍ അപകടകരം: എ.വിജയരാഘവന്‍

ലീഗും കോണ്‍ഗ്രസും സ്വീകരിച്ച നിലപാടുകള്‍ അപകടകരം: എ.വിജയരാഘവന്‍

മലപ്പുറം: ശബരിമല വിഷയത്തില്‍ താല്‍ക്കാലിക രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ട് ലീഗും കോണ്‍ഗ്രസും സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ അപകടകരമായതാണെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍. മലപ്പുറം പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോലീബി സഖ്യം സാധിക്കുമോയെന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്. എറണാകുളത്ത് ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും നേതാക്കള്‍ ഒരുമിച്ചാണ് ശബരിമല പ്രതിഷേധത്തില്‍ പങ്കെടുത്ത്. കൊടിയില്ലാതെ ആര്‍.എസ്.സെ് പരിപാടികളില്‍ പങ്കെടുക്കാന്‍ ചെന്നിത്തല പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ഇതിലൂടെ സംഘപരിവാര്‍ സംഘടനകളില്‍ ഒന്നായി ചുരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇത് അവരുടെ ബഹുജന അടിത്തറ തകരാന്‍ കാരണമാകും. ചെറിയലാഭം പ്രതീക്ഷിച്ച് വലിയ നഷ്ടക്കച്ചവടമാണ് അവര്‍ നടത്തുന്നത്. കൊണ്ടോട്ടിയില്‍ ആര്‍.എസ്.എസ് പിന്തുണ അര്‍പ്പിക്കുന്നതിലൂടെ വിശ്വാസം നിയമത്തിന് മുകളിലാണെന്ന ബി.ജെപി വാദത്തെ അംഗീകരിക്കുന്ന നിലപാടാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ബാബരി മസ്ജിദ് സംബന്ധിച്ചുള്ള ബി.ജെപി നിലപാടിനെ ന്യായീകരിക്കലാണിത്. ഇതൊന്നും അറിയാഞ്ഞിട്ടല്ല ഈ നിലപാട് സ്വീകരിക്കുന്നത്. എങ്ങിനെയെങ്കിലും രണ്ട് സീറ്റ് കൂടുതല്‍ നേടുകയെന്ന താല്പ്പര്യം മാത്രമാണ് ഇതിന് പിന്നിലുള്ളത്.

വിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ആര്‍.എസ്.എസ്. ഇതില്‍ ബി.ജെ.പിയും പ്രതിപക്ഷവും ഒന്നിച്ചിരിക്കുന്നുവെന്ന ഖേദകരമായ സാഹചര്യമാണുള്ളത്. സംഘപരിവാര്‍ സ്വാഭാവികമായും ഇങ്ങിനെയൊക്കെ പ്രവര്‍ത്തിക്കും. അവര്‍ ഭരണഘടനയേയും സാമൂഹ്യ മൂല്യങ്ങളേയും അംഗീകരിക്കാത്തവരാണ്. പക്ഷേ അവരോടൊപ്പം ചെന്നിത്തലയും സുഹൃത്തുക്കളും ചേര്‍ന്നത് ദൗര്‍ഭാഗ്യകരമാണ്. നവോത്ഥാനത്തിലൂടെയാണ് നാടിന്റെ എല്ലാ നന്‍മകളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. നവോത്ഥാന മൂല്യങ്ങളുടെ സുപ്രഭാതം സൃഷ്ടിച്ചതില്‍ ദേശീയ പ്രസ്ഥാനത്തിന് വലിയ പങ്കുണ്ട്. ചെന്നിത്തലക്കും മുല്ലപ്പള്ളിക്കുമൊന്നും മഹാത്മാഗാന്ധിയെ വേണ്ടത്ര അവഗാഹമില്ലെന്ന് തെളിയിക്കുന്നതാണ് അവരുടെ പ്രവൃത്തികളെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Sharing is caring!