മൃഗവേട്ടയ്ക്ക് പോയ മലപ്പുറത്തെ സ്‌കൂള്‍ മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

മൃഗവേട്ടയ്ക്ക് പോയ മലപ്പുറത്തെ സ്‌കൂള്‍ മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

 

മലപ്പുറം: വന്യമൃഗവേട്ടയ്ക്ക് പോകുകയായിരുന്ന സ്വകാര്യ സ്‌കൂള്‍ മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ വനപാലകരുടെ പിടിയിലായി. ലൈസന്‍സില്ലാത്ത നാടന്‍ തോക്ക്, 3 തിരകള്‍, ഹെഡ് ലൈറ്റ്, കത്തികള്‍, പ്രതികള്‍ സഞ്ചരിച്ച ബൈക്ക് എന്നിവ പിടിച്ചെടുത്തു. എയ്ഡഡ് സ്‌കൂള്‍ മാനേജര്‍ കാരപ്പുറം കല്‍ക്കുളം മുണ്ടമ്പ്ര ഉസ്മാന്‍ (50), സഹായി ചെമ്പ്രക്കാടന്‍ ബാബു (35) എന്നിവരാണ് അറസ്റ്റിലായത്.

കരുളായി റേഞ്ചിലെ പടുക്ക വനത്തില്‍ വേട്ടയ്ക്ക് പോകവെ, പട്രോളിങ് നടത്തുകയായിരുന്ന വനപാലകരാണ് ഇന്നലെ പുലര്‍ച്ചെ രണ്ടിന് കല്‍ക്കുളം റോഡില്‍വച്ച് ഇവരെ പിടികൂടിയത്. തോക്കും ബൈക്കും ഉസ്മാന്റേതാണെന്ന് കരുളായി റേഞ്ച് ഓഫിസര്‍ കെ.രാകേഷ് പറഞ്ഞു. ബാബുവാണ് ബൈക്ക് ഓടിച്ചത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി റേഞ്ച് ഓഫിസര്‍ പറഞ്ഞു. പടുക്ക സ്റ്റേഷന്‍ ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.സുനില്‍, ബിഎഫ്ഒമാരായ കെ.പി.ജിതേഷ്, പി.എസ്.അച്യുതന്‍, ടി.എസ്.ജോളി, എസ്.ശരത് എന്നിവരാണ് പിടികൂടിയത്. മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആയുധ നിയമപ്രകാരം കേസെടുക്കാന്‍ പൂക്കോട്ടുംപാടം പൊലീസിന് റിപ്പോര്‍ട്ട് നല്‍കി.

Sharing is caring!