എം പിമാരുടെ സമ്മര്‍ദം ഫലം കണ്ടു; ജിദ്ദ സര്‍വീസിന്‌ സന്നദ്ധത അറിയിച്ച് എയര്‍ ഇന്ത്യ കത്ത് നല്‍കി

എം പിമാരുടെ സമ്മര്‍ദം ഫലം കണ്ടു; ജിദ്ദ സര്‍വീസിന്‌ സന്നദ്ധത അറിയിച്ച് എയര്‍ ഇന്ത്യ കത്ത് നല്‍കി

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നന്നും ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് എയര്‍ ഇന്ത്യ വിമാനത്താവള ഡയറക്ടര്‍ക്ക് കത്ത് നല്‍കി. വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി യുടെ നേതൃത്വത്തിലുള്ള സംഘം വ്യോമയാന സെക്രട്ടറിയേയും, എയര്‍ ഇന്ത്യ ചെയര്‍മാനെയും കണ്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. ഇന്നലെയാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള സമ്മതം അറിയിച്ച് എയര്‍ ഇന്ത്യ കരിപ്പൂര്‍ വിമാനത്താവള മാനേജര്‍ റാസ അലി ഖാന്‍ ഡയറക്ടര്‍ക്ക് കത്ത് കൈമാറിയത്.

ഇ കാറ്റഗറിയില്‍ പെട്ട ബോയിങ് 747-400 വിമാനങ്ങള്‍ ജിദ്ദയിലേക്കും, തിരിച്ചും സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ ഡയറക്ടറെ അറിയിച്ചു. ഡി ജി സി എ അധികൃതരുമായി ബന്ധപ്പെട്ട് ഇതിനുള്ള തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ എയര്‍ ഇന്ത്യ ഡയറക്ടറോട് അഭ്യര്‍ഥിച്ചു.

എയര്‍ ഇന്ത്യ സര്‍വീസിന് അനുമതി നല്‍കുന്ന കാര്യം വേഗത്തിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. വലിയ വിമാന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ പച്ചക്കൊടി കാട്ടിയതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഉടന്‍ തന്നെ സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാനാകുമെന്നും എം പി പറഞ്ഞു.

Sharing is caring!