കരുത്ത്പകര്‍ന്ന് യു.ഡി.എഫ് മലപ്പുറം, പൊന്നാനി പാര്‍ലമെന്റ് നേതൃ കണ്‍വന്‍ഷനുകള്‍ ചേര്‍ന്നു

കരുത്ത്പകര്‍ന്ന് യു.ഡി.എഫ് മലപ്പുറം, പൊന്നാനി പാര്‍ലമെന്റ് നേതൃ കണ്‍വന്‍ഷനുകള്‍ ചേര്‍ന്നു

മലപ്പുറം, പൊന്നാനി പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഇന്നലെ നേതൃ കണ്‍വന്‍ഷനുകള്‍ വിജയ പ്രതീക്ഷക്ക് കരുത്ത് പകരുന്നതായി. മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളിലും തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളിലും നടന്ന കണ്‍വന്‍ഷനുകളില്‍ യു.ഡി.എഫിലെ മുഴുവന്‍ ഘടകകക്ഷി നേതാക്കളും പങ്കെടുത്തു.
കണ്‍വെന്‍ഷനുകള്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഇന്ത്യകണ്ട ഏറ്റവും വലിയ അപകടകാരിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനുള്ള നിര്‍ണായക തെരഞ്ഞെടുപ്പാണ് ആസന്നമായിരിക്കുന്നതെന്നും രാജ്യനന്മക്ക് യു.പി.എയുടെ വിജയം അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളെ തമ്മിലടിപ്പിച്ച് സ്വേഛാധിപത്യം നിലനിര്‍ത്താനാണ് നരേന്ദ്രമോദി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പി- ആര്‍.എസ്.എസ് കൂട്ടുകെട്ടില്‍ സമാനതകളില്ലാത്ത ഫാസിസ്റ്റ് ഭീകരതയാണ് രാജ്യത്ത് അരങ്ങേറുന്നത്. ഇന്ധനവില വര്‍ധനവിലൂടെ 11 ലക്ഷം കോടി രൂപയാണ് കേന്ദ്രം സാധാരണക്കാരില്‍ നിന്നും കൊള്ളയടിച്ചത്. കള്ളപ്പണവും കള്ളനോട്ടും തീവ്രവാദവും ഇല്ലതെയാക്കുമെന്ന് പറഞ്ഞാണ് മോദി നോട്ട് നിരോധിച്ചത്. എന്നാല്‍ കള്ളപ്പണവും കള്ളനോട്ട്, തീവ്രവാദവും കൂടുതല്‍ വ്യാപകമാകുന്ന സാഹചര്യമാണ് ഇന്നുള്ളത്. തൊഴില്‍ രഹിതരുടെ എണ്ണവും വര്‍ധിച്ചു. രൂപയുടെ മൂല്യം ഏറ്റവും മോശം അവസ്ഥയിലെത്തിച്ചത് ദീര്‍ഘവീക്ഷണമില്ലാത്ത സാമ്പത്തിക നയം കൊണ്ട് മാത്രമാണ്. ജി.എസ്.ടി കൂടി നടപ്പിലാക്കിയതോടെ ഇന്ത്യന്‍ സാമ്പിത്തക രംഗം പാടെ കൂപ്പുകുത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ അടുത്തുണ്ടായ പ്രളയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പിണറായി സര്‍ക്കാറിനാണ്. വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ പരിണിതഫലമാണ് 500 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന് കാരണം. ഡാമുകള്‍ കൂട്ടത്തോടെ തുറന്നവിട്ട നടപടി സംബന്ധിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണം, നഷ്ടപരിഹാരം നല്‍കുന്നതിന് ട്രിബ്യൂണല്‍ സ്ഥാപിക്കണം, ദുരിതാശ്വാസ നിധിക്കായി പ്രത്യേക അക്കൗണ്ടുകള്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രിയോ, ചുമതലപ്പെടുത്തിയ മന്ത്രിയോ കേരളത്തില്‍ ഇല്ല. ഓരോ വിഷയങ്ങളിലും മന്ത്രിമാര്‍ തമ്മില്‍തല്ലുന്ന കാഴ്ചാണ്. അതിജീവിക്കാനുള്ള കേരളീയരുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണിത്. ഇന്ധവില കുത്തനെ ഉയരുമ്പോള്‍ കേരളത്തിന്റെ ധനമന്ത്രിക്ക് സന്തോഷം മാത്രമാണുള്ളതെന്നും നികുതി കുറക്കാന്‍ തോമസ് ഐസക് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി. അജയ്മോഹന്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ആര്യാടന്‍ മുഹമ്മദ്, കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ജോയ് എബ്രഹാം, സി.പി.ജോണ്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, വി.വി. പ്രകാശ്, അഡ്വ. യു.എ. ലത്തീഫ്, ജോണി നെല്ലൂര്‍, എ.എം. സാലി കൊല്ലം, അഡ്വ. ടി. മനോജ്കുമാര്‍, എം.പി. അബ്ദുസ്സമദ് സമദാനി, എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, അഡ്വ. കെ.എന്‍.എ. ഖാദര്‍, പി. അബ്ദുല്‍ഹമീദ്, ടി.എ. അഹമ്മദ് കബീര്‍, അഡ്വ. എം. ഉമ്മര്‍, മഞ്ഞളാംകുഴി അലി, ടി.വി. ഇബ്രാഹിം, അഡ്വ.പി.എം.ജോണി, കൃഷ്ണന്‍ കോട്ടുമല, വെന്നിയൂര്‍ മുഹമ്മദ്കുട്ടി, ബിജു ഒ.ജെ, കെ.പി. അനസ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഇ. മുഹമ്മ്ദ് കുഞ്ഞി, വി.എ. കരീം, കെ.പി. അബ്ദുല്‍മജീദ്, അഷ്റഫ് കോക്കൂര്‍, എം.എ. ഖാദര്‍, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി മൂത്തേടം, പി.കെ.സി. അബ്ദുറഹ്മാന്‍, നൗഷാദ് മണ്ണിശ്ശേരി, അഡ്വ. എം. റഹ്മത്തുല്ല, യു.സി രാമന്‍, എ.പി. ഉണ്ണികൃഷ്ണന്‍, വീക്ഷണം മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!