ചവിട്ടുപടിയായ ജൈസലിന്റെ ജീവനോപാധി തകര്‍ന്നിട്ട് രണ്ടുമാസമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല

ചവിട്ടുപടിയായ ജൈസലിന്റെ ജീവനോപാധി തകര്‍ന്നിട്ട് രണ്ടുമാസമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല

മലപ്പുറം: സ്വന്തംശരീരം ചവിട്ടുപടിയാക്കിമാറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയ ജൈസലിന്റെ സ്വന്തം ജീവനോപാധിയായ മെഷീന്‍ ഘടിപ്പിച്ച വള്ളം നഷ്ടപ്പെട്ടതും
മറ്റൊരു രക്ഷാപ്രവര്‍ത്തനത്തിനിടെ. തുടര്‍ന്ന് നഷ്ടപരിഹാരത്തിന് അപേക്ഷിച്ചെങ്കിലും ഇതുവരെയും ഒന്നും ലഭിച്ചില്ല.
ട്രോമകെയറിനു കീഴില്‍ രണ്ടുമാസം മുമ്പു താനൂര്‍ തീരത്ത് കെട്ടിയിട്ടുപോയ വള്ളം ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്നു തകരുകയായിരുന്നു. കടല്‍ക്ഷോഭം മുന്‍കുട്ടിക്കണ്ട മറ്റുതൊഴിലാളികളെല്ലാം വള്ളങ്ങളും ബോട്ടുകളും കരക്കെത്തിച്ചെങ്കിലും ഈ സമയത്തു ജൈസല്‍ മറ്റൊരു രക്ഷാപ്രവര്‍ത്തന ദൗത്ത്യത്തിലായിരുന്നു. എടവണ്ണ പാലത്തില്‍നിന്നും ചാലിയാറിലേക്ക് ചാടിയ വിദ്യാര്‍ഥിയെ തെരയാനായി പോലീസുകാര്‍ക്കൊപ്പംചേര്‍ന്ന ട്രോമാകെയര്‍ വളണ്ടിയര്‍മാരിലെ ഒരംഗമായിരുന്നു ജൈസലും.
തുടര്‍ന്നു രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ തിരിച്ചെത്തിയപ്പോള്‍ മെഷിന്‍ ഘടിപ്പിച്ച വള്ളം തകര്‍ന്നത് കണ്ടതോടെ ജൈസലിന്റെ മനസ്സും തകര്‍ന്നു. ഏക ജീവനോപാധിയാണു നഷ്ടപ്പെട്ടത്. തുടര്‍ന്നു നഷ്ടപരിഹാരത്തിനായി മത്സ്യഫെഡില്‍ അപേക്ഷിച്ചെങ്കിലും ഇതുവരെയും ഒരു സഹായവും ലഭിച്ചില്ല.
ഇതിനുശേഷം വള്ളമില്ലാത്തതിനാല്‍ ജൈസല്‍ കടലില്‍പോയിട്ടുമില്ല. ജൈസല്‍ തനിച്ചാണു പലപ്പോഴും സ്വന്തംവെള്ളത്തില്‍ മത്സ്യബന്ധനത്തിനു പോകാറുള്ളത്. പുലര്‍ച്ചെ നാലോടെ പുറപ്പെട്ട് ഉച്ചയ്ക്കു 12ഓടെ തിരിച്ചുവരുന്ന രീതിയിലാണു പ്രവര്‍ത്തനം.
തുടര്‍ന്ന് മത്സ്യത്തൊഴിലാളികളെ വിവിധ ഹാര്‍ബറുകളിലേക്ക് എത്തിക്കുന്ന ചെറിയൊരു ബസില്‍ ഡ്രൈവറായി പോകും. ഈ ജോലി വല്ലപ്പോഴുമെ ഉണ്ടാകുകയുളളു. ഇതിനിടയിലാണ് ട്രോമാകെയര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. മുതുക് ചവിട്ടുപടിയാക്കിയ വീഡിയോ വൈറലായതോടെ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്ന തിരക്കിലാണ് ജൈസല്‍. ഇതിനോടകം സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപ വന്നിട്ടുണ്ട്. ഇതിന് പുറമെ കഴിഞ്ഞ ദിവസം കാറും സമ്മാനമായി ലഭിച്ചു. ദിവസം പത്തോളം സ്വീകരണങ്ങള്‍വരെ ഉണ്ടാകാറുണ്ടെന്നു ജൈസല്‍ പറയുന്നു. ഇന്നലെ അഞ്ചു സ്വീകരണങ്ങളില്‍ പങ്കെടുത്തു. തന്റെ മത്സ്യബന്ധനയാനം കേടായിട്ടും ഇതുവരെ സഹായം ലഭിക്കാത്തത് സത്യസന്ധമായ വിവരങ്ങള്‍ നല്‍കിയതിനാലാകാം എന്നാണ് ജൈസല്‍ വിശ്വസിക്കുന്നത്. 30,000രൂപയുടെ നഷ്ടപരിഹാരത്തിനാണ് ജൈസല്‍ മത്സ്യഫെഡില്‍ അപേക്ഷിച്ചത്. ഈ സമയത്ത് വള്ളത്തിനും മോട്ടറിനും പുറമെ വലകളും മറ്റും കേടായതായി പരാതിയില്‍ സൂചിപ്പിച്ചിരുന്നെങ്കിലും വേഗത്തില്‍ സഹായം ലഭിക്കുമായിരുന്നുവെന്നും എന്നാല്‍ നേരായ രീതിയിലുള്ള പണം മാത്രം തനിക്ക് മതിയെന്നും ജൈസല്‍ പറയുന്നു. അന്ന് മത്സ്യബന്ധനത്തിനു പോകാനായി വാങ്ങിയ 5700രൂപ തനിക്ക് ഇപ്പോഴും കടമുണ്ടെന്നും തനിക്ക് ലഭിച്ച പണത്തില്‍നിന്നും ഈ കടങ്ങളെല്ലാം കൊടുത്തു തീര്‍ക്കാനുമാണ് ജൈസല്‍ കരുതുന്നത്.

Sharing is caring!