എസ്.എസ്.എഫ്. ഇരുപത്തിയഞ്ചാമത് സംസ്ഥാന സാഹിത്യോത്സവ് ആരംഭിച്ചു

എസ്.എസ്.എഫ്. ഇരുപത്തിയഞ്ചാമത് സംസ്ഥാന സാഹിത്യോത്സവ് ആരംഭിച്ചു

തിരൂരങ്ങാടി: സമൂഹത്തിലെ മതില്‍ക്കെട്ടുകളെ ഭേദിക്കാന്‍ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് സാധിക്കേണ്ടതുണ്ടെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. എസ്.എസ്.എഫ്. ഇരുപത്തിയഞ്ചാമത് സംസ്ഥാന സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലയെ മനുഷ്യ സമൂഹത്തിന്റെ നന്‍മക്ക് വേണ്ടി ഊട്ടിയുറപ്പിക്കുന്നതിന് ഉപയോഗിക്കണം. മഹാ പ്രളയം ദുരിതം വിതച്ചെങ്കിലും സമൂഹത്തിലെ ഐക്യത്തെ ഊട്ടിയുറപ്പിക്കാന്‍ സാധിച്ചു. സ്‌കൂള്‍ യുവജനോത്സവം നടക്കുന്നത് പോലെയുള്ള സംഘടനാ മികവാണ് സാഹിത്യോത്സവിനുള്ളത്. ഇത് പുതിയ പ്രതിഭകളെ വളര്‍ത്താനും സമൂഹത്തിലെ അധാര്‍മിക പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനും സാധിക്കും. യുവ പ്രതിഭകള്‍ സാഹിത്യത്തെ നന്മ നിറഞ്ഞ പ്രവര്‍ത്തനത്തിന് ഉപയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രളയത്തില്‍ പഠന സാമഗ്രികള്‍ നഷ്ടപ്പെട്ട പതിനായിരം വിദ്യാര്‍ഥികള്‍ക്ക് എസ്.എസ്.എഫ്. നല്‍കുന്ന എജ്യുകെയര്‍ പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

രജത ജൂബിലി ആഘോഷിക്കുന്ന എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന് ചെമ്മാട് തുടക്കമായി. നീലഗിരി ഉള്‍പ്പെടെ 15 ജില്ലകളില്‍ നിന്നായി മൂവായിരത്തോളം പ്രതിഭകളാണ് സാഹിത്യോത്സവില്‍ പങ്കെടുക്കുന്നത്. ചെമ്മാട് ഖുത്വുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ക്യാമ്പസിലാണ് പ്രധാന വേദി. മന്ത്രി കെ.ടി.ജലീല്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. കെ.അബ്ദുര്‍റശീദ് നരിക്കോട്, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ് ലിയാര്‍ പ്രഭാഷണം നടത്തി. ഏഴാമത് സാഹിത്യോത്സവ് അവാര്‍ഡ് ജേതാവ് പി.സുരേന്ദ്രന് പ്രമുഖ എഴുത്തുകാരന്‍ യു.എ.ഖാദര്‍ അവാര്‍ഡ് സമ്മാനിച്ചു. സയ്യിദ് തുറാബ് തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, എസ്.ശറഫുദ്ദീന്‍, എം.മുഹമ്മദ് സ്വാദിഖ്, കവി വീരാന്‍കുട്ടി, ആലങ്കോട് ലീലാകൃഷ്ണന്‍, എം.എന്‍.കുഞ്ഞഹമ്മദ് ഹാജി, വി.ടി.ഹമീദ് ഹാജി പ്രസംഗിച്ചു. ഇന്ന് രണ്ടിന് മണിക്ക് സാഹിത്യോത്സവിന് സമാപനമാകും.

Sharing is caring!