കോടതി വിധി ലംഘിച്ച മലപ്പുറത്തെ പോലീസുകാരിക്ക് തടവും പിഴയും

കോടതി വിധി ലംഘിച്ച മലപ്പുറത്തെ പോലീസുകാരിക്ക് തടവും പിഴയും

മഞ്ചേരി: വിവാഹ ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് കുട്ടിയെ പിതാവിന് വിട്ടു കൊടുക്കണമെന്ന കോടതി വിധി ലംഘിച്ച പൊലീസുകാരിയായ യുവതിക്ക് മലപ്പുറം കുടുംബ കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. ഊര്‍ങ്ങാട്ടിരി വടക്കുമുറി മോഴിയില്‍ ഷിബ്‌ന (31) യെയാണ് ജഡ്ജി കെ രമേശ് ബായി ശിക്ഷിച്ചത്. കുട്ടിയുടെ പിതാവ് കാവനൂര്‍ 12ല്‍ പറങ്കുന്നത്ത് വീരാന്‍കുട്ടി (39) ആണ് 11കാരനായ മകനെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
2003 ഓഗസ്റ്റ് പത്തിനായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ ഒരു ആണ്‍കുട്ടിയും ജനിച്ചു. 2009ല്‍ വിവാഹ മോചനം നേടിയ ദമ്പതികളോട് ആഴ്ചയില്‍ രണ്ട് ദിവസം കുട്ടിയെ പിതാവിന് വിട്ട് നല്‍കാന്‍ കോടതി വിധിച്ചിരുന്നു. 2011ലായിരുന്നു ഈ വിധി. ഇതനുസരിച്ച് ഷിബ്‌ന കിട്ടിയെ വിട്ടു നല്‍കിയിരുന്നുവെങ്കിലും പൊലീസില്‍ ചേര്‍ന്ന ശേഷം കുട്ടിയെ വിട്ടു നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് വീരാന്‍കുട്ടി കോടതിയെ സമീപിച്ചാണ് അനുകൂല ഉത്തരവ് നേടിയെടുത്തത്.
വിധിയനുസരിച്ച് കോടതി വിധി ലംഘിച്ച മാതാവ് 500 രൂപ പിഴയടക്കുകയും കുട്ടിയെ പിതാവിന് ലഭിക്കും വരെ തടവനുഭവിക്കുകയും വേണം. പരാതിക്കാരനു വേണ്ടി അഡ്വ. എം പി ഗംഗാധരന്‍ ഹാജരായി.

Sharing is caring!