നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സാനിധ്യം; അക്രമത്തിന് തയ്യാറെടുക്കുന്നുവെന്ന് സംശയം

സന്തോഷ് ക്രിസ്റ്റി
നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സാനിധ്യം; അക്രമത്തിന് തയ്യാറെടുക്കുന്നുവെന്ന് സംശയം

നിലമ്പൂര്‍: വനമേഖലയില്‍ മാവോയിസ്റ്റ് സാനിധ്യം വര്‍ധിച്ച് വരുന്നതായി പോലീസ് റിപ്പോര്‍ട്ട്. പോലീസ് വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട നിലമ്പൂര്‍ മേഖലയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി മാവോയിസ്റ്റ് സാനിധ്യം കുറവായിരുന്നു. എന്നാല്‍ അത് വീണ്ടും ശക്തിപ്രാപിച്ച് മാവോയിസ്റ്റുകള്‍ തിരിച്ചടിക്ക് മുതിരുന്നുവെന്ന സംശയത്തിലാണ് പോലീസ്.

2016 നവംബറില്‍ പോലീസ് ആക്രമണത്തില്‍ കാട്ടിനുള്ളിലെ സുരക്ഷിത താവളത്തില്‍ കഴിഞ്ഞിരുന്ന രണ്ട് മാവോയിസ്റ്റ് നേതാക്കളാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായ കൊപ്പം ദേവരാജന്‍, അജിത എന്ന കാവേരി എന്നിവരാണ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്നവര്‍ ചിതറിയോടി.

ഇതേ തുടര്‍ന്ന് ഒരു തിരിച്ചടി പോലീസ് പ്രതീക്ഷിച്ചെങ്കിലും അതിന് കഴിയാത്ത വിധം മാവോയിസ്റ്റ് പ്രവര്‍ത്തനം മേഖലയില്‍ ദുര്‍ബലമാവുകയായിരുന്നു. അവരില്‍ നിന്നും പിടിച്ചെടുത്ത ലഘുലേഖകള്‍ കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകളും പോലീസിന് നല്‍കി.

നിശബ്ദരായിരുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ സജീവമാകുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ഏതാനും നാളുകളായി പോലീസിന് ലഭിച്ചത്. ഇത് സംബന്ധിച്ച ലഘുലേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രളയം നേരിടുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റി എന്ന നിലയിലുള്ള ലേഖനങ്ങളാണ് സി പി ഐ മാവോയിസ്റ്റ് കബനി ഏരിയ കമ്മിറ്റിയുടെ പേരില്‍ വിതരണം ചെയ്തിരിക്കുന്നത്.

ജനകീയാധികാരം പിടിച്ചെടുത്ത് പശ്ചിമഘട്ടത്തെ സംരക്ഷിക്കാം, പ്രകൃതി കൊള്ളയെ തടയാം എന്നീ ആശയങ്ങളുമായുള്ള പോസ്റ്ററുകളും പ്രചരിപ്പിച്ചിട്ടുണ്ട്.

നേരത്തെ തെക്കേ ഇന്ത്യയിലെ നക്‌സലൈറ്റുകളുടെ സാനിധ്യം മാത്രം കണ്ടിരുന്ന കാട്ടില്‍ ജാര്‍ഖണ്ഡ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സാനിധ്യവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരത്തെ 25ഓളം പേരാണ് ഒരു സംഘത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 45 വരെയായിട്ടുണ്ടെന്നാണ് പോലീസ് അനുമാനം.

Sharing is caring!