പ്രളയ ദുരന്തത്തില്‍ കൈത്താങ്ങായ മത്സ്യതൊഴിലാളികളുടെ കടബാധ്യത എഴുതിത്തള്ളണം: പി.കെ.അബ്ദുറബ്ബ്

പ്രളയ ദുരന്തത്തില്‍ കൈത്താങ്ങായ മത്സ്യതൊഴിലാളികളുടെ കടബാധ്യത എഴുതിത്തള്ളണം: പി.കെ.അബ്ദുറബ്ബ്

മലപ്പുറം: കേരള സംസ്ഥാനം അഭിമുഖീകരിച്ച വലിയ പ്രളയ ദുരന്തത്തില്‍ നിന്നും ജനങ്ങളെ കൈപിടിച്ചു കരകയറ്റിയ മത്സ്യതൊഴിലാളികളുടെ കടങ്ങള്‍ എഴുതിതള്ളണമെന്നു പി.കെ അബ്ദു റബ്ബ് എം.എല്‍.എ ആവിശ്യപ്പെട്ടു. ഇത് സംബന്ധിച്ച കത്ത് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറി.
രാഷ്ട്രീയ-ജാതി-മത വിത്യാസങ്ങള്‍ മറന്നു ഈ പ്രളയ ദുരന്തത്തില്‍ കേരള ജനത ഒന്നിച്ചു നില്‍ക്കുന്ന കാഴ്ചക്കു കേരളം സാക്ഷ്യം വഹിച്ച ഈ പ്രളയത്തെ അതിജീവിക്കുന്നതിന് കയ്യും,മെയ്യും മറന്നു പ്രവര്‍ത്തിച്ചവരാണ് മത്സ്യതൊഴിലാളികള്‍. ഈ പ്രളയ ദുരന്തത്തില്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പങ്ക് തങ്കലിപികളില്‍ ചരിത്രം രേഖപ്പെടുത്തും. സ്വന്തം ജീവന്‍ പോലും വകവേക്കാതെയുള്ള നിസ്വാര്‍ത്ഥ സേവനമാണ് അവര്‍ കാഴ്ച്ച വെച്ചത്. മത്സ്യത്തൊഴിലാളികളുടെ സേവനം ഉണ്ടായിരിന്നില്ല എന്നുണ്ടെങ്കില്‍ ഈ ദുരന്തത്തിന്റെ ബാക്കി ചിത്രം നമുക്ക് ആലോചിക്കാന്‍ പോലും സാധിക്കില്ല.

എന്നാല്‍ ഈ ധീരന്‍മാരുടെ ജീവിതം എന്നും പ്രയാസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസമനുഭവിക്കുന്ന ഇവര്‍ ഭാരിച്ച കടബാധ്യതകള്‍ക്കും ഉടമകളാണ്. പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത മത്സ്യത്തൊഴിലാളികളുടെ സേവനം പരിഗണിച്ച് മത്സ്യത്തൊഴിലാളികളുടെ കടബാധ്യതകള്‍ , മത്സ്യതൊഴിലാളി കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഴുതിത്തള്ളുന്നതിനുള്ള അനുകൂല നടപടി സ്വീകരിക്കുകയാണെങ്കില്‍ അത് അവര്‍ക്ക് വലിയ ആശ്വാസമാകും . പ്രളയ ദുരന്തത്തിലെ നായകന്മാരായ മത്സ്യത്തൊഴിലാളികളോട് കേരളത്തിനും , കേരള സര്‍ക്കാരിനും ചെയ്യാന്‍ കഴിയുന്ന വലിയ കാരുന്യമാകും അവരുടെ കടങ്ങള്‍ മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ വഴി എഴുതി തള്ളുന്നതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്.ഇതിനായി ഒരു പുതിയ സംവിധാനവും എര്‍പ്പെടുത്തേണ്ടതില്ല , നിലവില്‍ മത്സ്യത്തൊഴിലാളികളുടെ കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനമായ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ യാതാര്‍ത്യ ബോധം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയെ വേണ്ടൂ. ഇതിനു മുഖ്യമന്ത്രിയും, ഫിഷറീസ് വകുപ്പ് മന്ത്രിയും മുന്‍കൈ എടുക്കണം എന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

Sharing is caring!