വാജ്‌പേയിയുടെ ചിതാഭസ്മം ഭാരതപ്പുഴയില്‍ നിമഞ്ജനം ചെയ്തു

വാജ്‌പേയിയുടെ ചിതാഭസ്മം ഭാരതപ്പുഴയില്‍ നിമഞ്ജനം ചെയ്തു

തിരൂര്‍: മുന്‍ പ്രധാനമന്ത്രിയും, ബി ജെ പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മം ഭാരതപുഴയില്‍ നിമഞ്ജനം ചെയ്തു. രാവിലെ പത്തു മണിയോടെയാണ് ബി.ജെ.പി.മലപ്പുറം ജില്ലാ കാര്യാലയത്തില്‍ സൂക്ഷിച്ചിരുന്ന ചിതാഭസ്മം ത്രിമൂര്‍ത്തി സംഗമ സ്ഥാനമായ തിരുന്നാവായയില്‍ എത്തിച്ച് ഭാരതപുഴയില്‍ നിമഞ്ജനം ചെയ്തത്.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് ഇന്നലെയാണ് ചിതാഭസ്മം മലപ്പുറത്ത് എത്തിച്ചത്. ഇന്നലെ സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ കുറ്റിപ്പുറം മിനി പമ്പയിലും സമാന ചടങ്ങ് നടത്തിയിരുന്നു. പി.എസ്.ശ്രീധരന്‍ പിള്ളയില്‍ നിന്നും ബി.ജെ.പി.മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ ചിതാഭസ്മ കലശംഏറ്റുവാങ്ങി. തുടര്‍ന്ന് പുഷ്പാര്‍ച്ചനക്ക് ശേഷം മലപ്പുറത്തെ ജില്ലാ കാര്യാലയത്തില്‍ എത്തിക്കുകയായിരുന്നു.

നിരവധി പ്രവര്‍ത്തകര്‍ ചിതാഭസ്മ നിമഞ്ജനത്തിന് സാക്ഷ്യം വഹിക്കാന്‍ തിരുന്നാവായയില്‍ എത്തിച്ചേര്‍ന്നു.നാവാമുകുന്ദ ക്ഷേത്രം ബലിതര്‍പ്പണ കര്‍മ്മികളായ സി.രാജന്‍, സി.രാധാകൃഷ്ണന്‍ എന്നിവരാണ് കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. ബി.ജെ.പി.മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രനാണ് ചിതാഭസ്മം നിമഞ്ജനം ചെയ്തത്.

പാര്‍ട്ടി നേതാക്കളായ കെ.ജനചന്ദ്രന്‍ ,രവി തേലത്ത്, വി.ഉണ്ണികൃഷ്ണന്‍, ഡോ.. കുമാരി സുകുമാരന്‍, എം.കെ.ദേവീദാസന്‍, എം.വസന്തകുമാര്‍, കെ.ടി.മാധവന്‍, കെ.സി.വേലായുധന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അടല്‍ബിഹാരി വാജ്‌പേയിക്ക് വേണ്ടി തിലോമം, സായൂജ്യപൂജ തുടങ്ങിയ വഴിപാടുകളും നടത്തി.

Sharing is caring!