പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലിം ലീഗ് സജീവമായി രംഗത്തിറങ്ങും: കുഞ്ഞാലിക്കുട്ടി

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക്  മുസ്ലിം ലീഗ് സജീവമായി  രംഗത്തിറങ്ങും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മഹാ പ്രളയത്തിന് ശേഷം കേരളം പുനര്‍ നിര്‍മിക്കേണ്ടസാഹചര്യമാണുള്ളതെന്നും ഇതിനു വേണ്ടി മുഴുവന്‍ പാര്‍ട്ടി പരിപാടികളും മാറ്റിവെച്ച് മുസ്ലിം ലീഗ് കര്‍മ്മ രംഗത്തുണ്ടാവുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് ചേര്‍ന്ന യോഗത്തിന് ശേഷം മലപ്പുറത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. നിലവിലെ സ്ഥിതി പാര്‍ട്ടി നേതൃത്വം അവലോകനം ചെയ്തു. ദുരന്ത ബാധിത മേഖലയില്‍ സന്നദ്ധ, പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ആവശ്യം. ഇതിനാണ് പാര്‍ട്ടി ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. രാഷ്ട്രീയം മറന്ന് സംസ്ഥാന സര്‍ക്കാറിനൊപ്പം ചേര്‍ന്ന് മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടേയും ഭാഗമാകും.
ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി മുന്‍പന്തിയില്‍ തന്നെയുണ്ട്. ദുരിതമനുഭവിക്കുന്നവര്‍ക്ക് പല മേഖലയിലും ഇത് ആശ്വാസമാകുന്നുമുണ്ട്. കൂടാതെ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ നിധി രൂപീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ഫണ്ട് സമാഹരണം സജീവമാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാര്‍ട്ടിയുടെ സാഹയമെത്തിക്കും. മുസ്ലിംലീഗ് എം.പി, എം.എല്‍.എമാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇക്കാര്യം നേരത്തെ തന്നെ പാര്‍ട്ടി അധ്യക്ഷന്‍ പ്രഖ്യാപിച്ചതാണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. വീട് നന്നാക്കാന്‍ സര്‍ക്കാര്‍ സഹായം കിട്ടാത്തവര്‍ക്ക് സഹായം നല്‍കുന്ന കാര്യം വേണ്ടി വന്നാല്‍ പാര്‍ട്ടി പരിഗണിക്കും
പ്രളയം ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ചത് മധ്യ തിരുവിതാംകൂറിലാണ്. ഇവിടേക്ക് ഏത് തരത്തിലൂള്ള സഹായമാണോ ആവശ്യം, അത് എത്തിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചുവരുന്നു. വിഭവ സമാഹരണത്തിനായി എറണാകുളത്തും തിരുവനന്തപുരത്തും മുസ്ലിം ലീഗിന്റെ ദുരുതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും സര്‍ക്കാറിനൊപ്പമുണ്ട് സന്ദര്‍ഭത്തിനനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇനി സര്‍ക്കാറിനാവണം. എങ്കിലേ പുനരധിവാസം സമ്പൂര്‍ണമാവുകയുള്ളൂ. ഇന്ന് ചേരുന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഇക്കാര്യം പാര്‍ട്ടി പ്രതിനിധി വി കെ ഇബ്രാഹിം കുഞ്ഞ് ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി സൂചിപ്പിച്ചു. പ്രവാസികളുടേയും, മല്‍സ്യത്തൊഴിലാളികളുടേയും പ്രയത്നത്തെ പാര്‍ട്ടി പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ക്യാംപുകളിലേക്കുള്ള ഭക്ഷണവും, വസ്ത്രവും ധാരളമായി കെ എം സി സി അടക്കമുള്ള സംഘടനകള്‍ സംഭാവന ചെയ്തു. ഇത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്യാംപുകള്‍ക്കാകെ അനുഗ്രഹമായെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലായിരുന്നു. 15,000 വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍മാരുടെ സേവനം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നുണ്ട്. തുടര്‍ന്നുള്ള പുനരിധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ഇവരുടെ സാഹയമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സന്നദ്ധ സേവനങ്ങളാണ് ദുരന്ത ബാധിത മേഖലയില്‍ ഇനി കാര്യമായി വേണ്ടതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കെ.പി.എ മജീദും പറഞ്ഞു. പാര്‍ട്ടി നേതൃത്വം വിവിധ ജില്ലകളില്‍ നേരിട്ടു തന്നെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ആളുകള്‍ വീട്ടിലേക്ക് തിരിച്ചെത്തുമ്പോളാണ് നഷ്ട കണക്കുകള്‍ കൂടുതല്‍ വ്യക്തമാകുക. അത്തരം ആളുകള്‍ക്ക് സാഹായം എത്തിക്കുന്നതിന് പ്രദേശിക തലത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ശ്രദ്ധ പുലര്‍ത്തും. സര്‍ക്കാറുമായി സഹകരിച്ച് ഭവന പദ്ധതികളുടെ ഭാഗമാകും. മുഴുവന്‍ പ്രവര്‍ത്തകരും ഇതിനായി രംഗത്തിറങ്ങണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് സന്നിഹിതനായിരുന്നു.

Sharing is caring!