മഴക്കാലക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ വൈകരുത്: പി കെ കുഞ്ഞാലിക്കുട്ടി

മഴക്കാലക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ വൈകരുത്:  പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പ്രതിപക്ഷവും, കേരളത്തില്‍ ദുരിതത്തില്‍ കഴിയുന്ന ഭൂരിഭാഗം ജനങ്ങളും ആവശ്യപ്പെടുന്ന പോലെ മഴക്കാലക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പൂര്‍ണമായ സൈനിക സേവനം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. ആയിരങ്ങളാണ് പല ഭാഗത്തും കുടുങ്ങി കിടക്കുന്നത്, സഹായത്തിന് സൈന്യത്തെ അയക്കണമെന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികളും, ദുരന്തബാധിതരും, പൊതുജനങ്ങളും ആവശ്യപ്പെടുകയാണ്. രാജ്യത്തിന്റെ പല ഭാഗത്തും ഇതിലും ഭീങ്കരമായ ദുരിതങ്ങള്‍ കൈകാര്യം ചെയ്ത ലോകത്തെ തന്നെ മികച്ച ദുരിതാശ്വാസ പ്രവര്‍ത്തകരായ ഇന്ത്യന്‍ സൈന്യത്തിന്റെ സേവനമാണ് കേരളത്തിന് ഇപ്പോള്‍ ആവശ്യം. രക്ഷാപ്രവര്‍ത്തനവും, ദുരിതാശ്വാസവും പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിച്ച് ജനങ്ങളെ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഭൂരിഭാഗം ജില്ലകളിലും റെഡ് അലര്‍ട്ട് തുടരുകയാണ്. ഭാഗികമായി മാത്രമേ സൈനിക ഇടപെടല്‍ ദുരിത മേഖലയില്‍ ഇപ്പോള്‍ നടക്കുന്നുള്ളു. വെള്ളപ്പൊക്ക ദുരിതത്തിന്റെ യഥാര്‍ഥ ഭീഷണി കേരളം അഭിമുഖീകരിക്കാന്‍ ഇരിക്കുന്നേയുള്ളു. പതിനായിര കണക്കിന് കിലോമീറ്റര്‍ റോഡാണ് നശിച്ചിരിക്കുന്നത്, പാലങ്ങളും, കെട്ടിടങ്ങളും വേറെ. ഇവ കുറഞ്ഞ സമയം കൊണ്ട് പുനര്‍നിര്‍മിക്കാന്‍ സൈന്യത്തിനെ സാധിക്കൂ. മാത്രമല്ല കേരളം ഭീങ്കരമായ പകര്‍ച്ചവ്യാധിയുടെ നിഴലിലുമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മികച്ച രീതിയില്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കാനും, സഹായമെത്തിക്കാനും സൈന്യത്തിനെ കഴിയൂവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളം കേഴുന്ന ഈ അവസരത്തില്‍ കേന്ദ്ര സര്‍ക്കാരും, കേരള സര്‍ക്കാരും അവസരത്തിനൊത്ത് ഉയരണം. കേരളത്തിന് ആവശ്യമായ ധനസഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പ്രതിപക്ഷം അടക്കം രാഷ്ട്രീയം മറന്ന് സര്‍ക്കാരിനൊപ്പം നില്‍ക്കുമ്പോള്‍ അവരുടെ കൂടി ആവശ്യം അംഗീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!