നിലമ്പൂരില്‍ ഈരീതിയില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നത് കഴിഞ്ഞ 50വര്‍ഷത്തിനിടയില്‍ ഇതാദ്യം

നിലമ്പൂരില്‍ ഈരീതിയില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നത് കഴിഞ്ഞ 50വര്‍ഷത്തിനിടയില്‍ ഇതാദ്യം

നിലമ്പൂര്‍: നിലമ്പൂര്‍ ചെട്ടിയാംപാറ ആദിവാസി കോളനിയില്‍ ഉരുള്‍പൊട്ടലില്‍ കുടുംബത്തിലെ ആറുപേര്‍ മരിച്ചപ്പോള്‍ 32 കുടുംബങ്ങളെ രക്ഷപ്പെടുത്തി
നിലമ്പൂര്‍, മഞ്ചേരി, മലപ്പുറം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും പോലീസും നാട്ടുകാരും ട്രോമാകെയര്‍ വോളണ്ടിയര്‍മാര്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പന്തിരായിരം ഉരുള്‍വനത്തിലും മൂലേപ്പാടം അമ്പതേക്കറിലും എരുമമുണ്ട ചെട്ടിയാംപാറയിലും ആഢ്യന്‍പാറ വനമേഖലയിലുമാണ് ഇന്നലെ രാത്രി 10.30നും 12നുമിടയിലാണ് ഉരുള്‍പൊട്ടിയത്. മതിലുംമൂല ആദിവാസി കോളനിയിലെ അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ വെള്ളം കയറി. ഇവിടങ്ങളിലെ 32 കുടുംബങ്ങളെ ഇതിനകം നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ മറ്റത്തില്‍ കുഞ്ഞിമോന്റെ വീടിനു സാരമായി നാശം നേരിട്ടു. പ്രതികൂല സാഹചര്യത്തെത്തുടര്‍ന്നു ഇന്നലെ രാത്രി മൂലേപ്പാടം സെന്റ് ജോസഫ് ദേവാലയത്തിലും മറ്റുമാണ് ആളുകളെ മാറ്റിപാര്‍പ്പിച്ചത്. പന്തിരായിരം ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്നു ഇടിവണ്ണ എച്ച് ബ്ലോക്ക് വെള്ളത്തിലായി. പെരുവമ്പാടം പാലവും നമ്പൂരിപ്പൊട്ടി പാലവും വെള്ളത്തിനിടയിലായിട്ടുണ്ട്.
ഇതോടെ മതിലുംമൂല, പെരുമ്പത്തൂര്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിലമ്പൂര്‍ ജനതപ്പടി, വെളിയന്തോട്, മിനര്‍വപ്പടി എന്നിവിടങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മേഖലയില്‍ കനത്ത മഴ തുടരുകയാണ്. അമ്പതുവര്‍ഷത്തിനു ശേഷമാണ് നിലമ്പൂര്‍ ഇത്തരത്തില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചിരിക്കുന്നത്. ഇതുമൂലം നിലമ്പൂരിന്റെ പരിസര പ്രദേശങ്ങളിലെല്ലാം പ്രളയഭീതി നിലനില്‍ക്കുന്നുണ്ട്.

Sharing is caring!