മലപ്പുറത്തെ പരിഹസിച്ചവര്‍ക്ക് മുസ്ലിംലീഗിലൂടെ നല്‍കി: അഡ്വ. പി.വി. മനാഫ്

മലപ്പുറത്തെ പരിഹസിച്ചവര്‍ക്ക് മുസ്ലിംലീഗിലൂടെ നല്‍കി: അഡ്വ. പി.വി. മനാഫ്

മനാമ: ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കം പോയ മലപ്പുറം ജില്ലയെ പരിഹസിച്ചിരുന്നവര്‍ക്കെല്ലാം ജില്ല ഇന്ന് വൈജ്ഞാനിക-നവേത്ഥാന-വികസ വിപ്ലവങ്ങളിലൂടെ മറുപടി നല്‍കിയിരിക്കുകയാണെന്നും ഇതിന് മലപ്പുറത്തെ പര്യാപ്തമാക്കിയത് മുസ്ലിംലീഗാണെന്നും പ്രമുഖ വാഗ്മിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. പി.വി. മനാഫ് അരീക്കോട് ബഹ്‌റൈനില്‍ പ്രസ്താവിച്ചു.

ബഹ്‌റൈന്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തില്‍ അറബി ഭാഷാ സമര അനുസ്മരണ സമ്മേളനത്തില്‍ ‘ഹരിത രാഷ്ട്രീയ തണലില്‍ 50 പിന്നിട്ട മലപ്പുറം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

മലപ്പുറത്തെ ഇന്നും മൊഞ്ചുള്ള ഒരു മണവാട്ടിയാക്കിയാക്കി നിര്‍ത്തുന്നത് മുസ്ലിംലീഗാണ്. ബ്രിട്ടീഷ് ഭരണ കാലത്തും ഇന്ത്യക്കാരുടെ ഭരണം നില നിര്‍ത്തിയ പാരന്പര്യമാണ് മലപ്പുറത്തിനുള്ളത്. അന്ന് ഇംഗ്ലീഷ് ഭാഷ ഹറാം ആണെന്ന് മത പണ്ഢിതന്മാര്‍ പ്രഖ്യാപിച്ചത് ബ്രിട്ടീഷ് വിരോധം കൊണ്ടു മാത്രമായിരുന്നു.

ഇപ്രകാരം ചരിത്രപരമായ പല കാരണങ്ങളാലും പിന്തള്ളപ്പെട്ടുപോയ ജില്ലയെ കൈപിടിച്ചുയര്‍ത്തിയതും ചരിത്രപരമായ മുന്നേറ്റങ്ങള്‍ ജില്ലക്ക് ലഭ്യമാക്കിയതും മുസ്ലിംലീഗാണ്.
അറബി ഭാഷക്കെതിരെ വെല്ലുവിളിയുയര്‍ന്നപ്പോള്‍ മൂന്നു രക്തസാക്ഷികളുടെ ജീവന്‍ നല്‍കിയും ധീരമായ പോരാട്ടം നടത്തിയുമാണ് അറബി ഭാഷ നാട്ടില്‍ നില നിര്‍ത്തിയത്.

സ്‌കൂളുകളില്‍ ഇന്നും അറബി ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ മുസ്ലിം യൂത്ത് ലീഗിന്റെ ആ ധീര രക്തസാക്ഷികളോട് കടപ്പെട്ടിരിക്കുന്നുവെന്നും ആ രക്തസാക്ഷികളെ മറന്ന് മുസ്ലിം ലീഗിനെ കൊഞ്ഞനം കുത്തുന്ന അറബി മുന്‍ഷിമാര്‍ അതോര്‍ക്കണമെന്നും അദ്ധേഹം പറഞ്ഞു.

മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് ആധിപത്യമുള്ള ചില പാര്‍ട്ടിഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന അസഹിഷ്ണുത കുപ്രസിദ്ധമാണ്. എന്നാല്‍ മുസ്ലിംലീഗിന് ആധിപത്യമുണ്ടായിട്ടും ഒരു ജില്ലയൊട്ടാകെ നിലനില്‍ക്കുന്ന സഹിഷ്ണുതയും സഹവര്‍ത്വിത്വവും അത്തരക്കാര്‍ക്ക് മാതൃകയാണെന്നും എല്ലാ പാര്‍ട്ടികളെയും ജനവിഭാഗങ്ങളെയും പരിഗണിക്കുകയും സഹിഷ്ണുതയോടെ വര്‍ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് മുസ്ലിംലീഗെന്നും മാര്‍കിസ്റ്റ് പാര്‍ട്ടിക്കും അവരുടെ നേതാക്കള്‍ക്കും ഇല്ലാതെ പോയത് അതാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

നീട്ടി പിടിച്ച വാളുകള്‍ക്കും കത്തികള്‍ക്കുമിടയിലൂടെ നടന്ന് പോയെന്ന് വീന്പിളക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നീട്ടിപിടിച്ച മൈക്കുകളെ പോലും ഭയപ്പെടുകയാണെന്നും ആനുകാലിക സംഭവങ്ങള്‍ വിശദീകരിച്ചു കൊണ്ടദ്ധേഹം പറഞ്ഞു.

മനാമ കെഎംസിസി ഹാളില്‍ നടന്ന പ്രൗഢമായ ചടങ്ങ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍ സാഹിബ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മറ്റി പ്രസിഡന്റ് സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, മുന്‍ പ്രസിഡന്റ് സി.കെ. അബ്ദുര്‍റഹ്മാന്‍ സാഹിബ്, ഒ.ഐ.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്പന്‍ ജലാല്‍, ഒ.ഐ.സി.സി പാലക്കാട് ജില്ലാ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

കെ.എം.സി.സി ജില്ലാ കമ്മറ്റി ഭാരവാഹികളായ ഇഖ്ബാല്‍ താനൂര്‍, മുസ്തഫ പുറത്തൂര്‍, ഷാഫി കോട്ടക്കല്‍, ഉമ്മര്‍ മലപ്പുറം, മൗസല്‍ മൂപ്പന്‍ തിരൂര്‍, ശംസുദീന്‍ വെന്നിയൂര്‍, റിയാസ് ഒമാനൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ജനറല്‍ സെക്രട്ടറി ഗഫൂര്‍ അഞ്ചച്ചവടി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി റിയാസ് വെള്ളച്ചാല്‍ നന്ദിയും പറഞ്ഞു.

Sharing is caring!