പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി മുസ്ലിം ലീഗിനെ വെല്ലുവിളിച്ച് കെ ടി ജലീല്‍

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി മുസ്ലിം ലീഗിനെ വെല്ലുവിളിച്ച് കെ ടി ജലീല്‍

മലപ്പുറം: മുസ്ലിം ലീഗിന്റെ സ്വാധീന മേഖലയില്‍ കടന്നു കയറാന്‍ മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വരുന്നു. ഇന്ത്യന്‍ സെക്യുലര്‍ ലീഗ് എന്നായിരിക്കും പുതുതായി രൂപം കൊള്ളുന്ന ഇടതുപക്ഷ ഇസ്ലാമിക മതേതര പാര്‍ട്ടിയുടെ പേരെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മലബാറിലെ ചില ഇസ്ലാമിക സംഘടനകളും, പാര്‍ട്ടികളും പുതിയ പ്രസ്ഥാനത്തിന് പിന്തുണ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

മലബാറില്‍ മുസ്ലിം ലീഗിന്റെ ആധിപത്യം തകര്‍ക്കാന്‍ രൂപം കൊള്ളുന്ന പ്രസ്ഥാനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെയും, സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പിന്തുണയുണ്ട്. മലബാറില്‍ മുസ്ലിം ലീഗിന് ബദലാകാന്‍ കെ ടി ജലീലിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് കഴിയുമെന്നാണ് സി പി എം പ്രതീക്ഷ. ഇടതു മുന്നണിയിലെ ഘടകക്ഷി സ്ഥാനം അടക്കം വാഗ്ദാനം ചെയ്താണ് സി പി എം ഈ നീക്കത്തിന് പിന്തുണ നല്‍കുന്നത്.

പി ഡി പി, ഇന്ത്യന്‍ നാഷണല്‍ ലീഗ്, നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് എന്നിവ ഈ പാര്‍ട്ടിയില്‍ ലയിക്കും. ഇതിനു പുറമേ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിം പാര്‍ട്ടികളും ഇതില്‍ ലയിക്കും. കേരളം കൂടാതെ മറ്റ് സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് വേരോട്ടമുണ്ടാകും. കെ ടി ജലീലിന് പുറമേ എം എല്‍ എമാരായ പി ടി എ റഹീം, കാരാട്ട് റസാഖ്, പി വി അന്‍വര്‍, വി അബ്ദുറഹ്മാന്‍ എന്നിവരും പാര്‍ട്ടിയിലുണ്ടാകുമെന്നാണ സൂചന. ഇതോടെ പാര്‍ട്ടിക്ക് നിയമസഭയില്‍ അഞ്ച് അംഗങ്ങളാകും. മലപ്പുറം ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ മല്‍സരിക്കാനുള്ള അവസരവും പാര്‍ട്ടിക്ക് ലഭിച്ചേക്കും.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, എം ഇ എസ് അധ്യക്ഷന്‍ ഫസല്‍ ഗഫൂര്‍ എന്നിവരുടെ സഹകരണവും പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, പൊന്നാനി, കാസര്‍കോട് മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് വ്യക്തമായ ആധിപത്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Sharing is caring!