പള്ളിക്കല്‍ ബസാര്‍ അക്രമം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണം: സമസ്ത

പള്ളിക്കല്‍ ബസാര്‍ അക്രമം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണം: സമസ്ത

മലപ്പുറം: പള്ളിക്കല്‍ ബസാര്‍ ജുമാമസ്ജിദില്‍ മഹല്ല് പ്രസിഡന്റിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച അക്രമികളെ അറസ്റ്റ് ചെയ്യണമെന്നു സമസ്ത നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അക്രമ ദൃശ്യം കൈമാറിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്  ശ്രമിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഒരു പ്രതിയെ പിടികൂടിയ പോലിസ് ഇപ്പോള്‍ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന  ഒന്നാം പ്രതി സി.കെ മൊയ്തു അടക്കമുള്ള രണ്ടു പ്രതികള്‍ പോലിസ് കാവലിലായിരുന്നു. എന്നാല്‍ ഡിസ്ചാര്‍ജ് ചെയ്തിട്ടും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.  അതേസമയം  കുത്തേറ്റ പള്ളി പ്രസിഡണ്ടിനെതിരെ എതിരെ കേസെടുക്കാനുള്ള  ശ്രമം നടക്കുകയും  ചെയ്യുന്നു. പൊലീസ് ഇത്തരം  നിലപാട് തുടരുകയും കുറ്റക്കാരായ ക്രിമിനലുകളെ സംരക്ഷിക്കാനുള്ള നീക്കം നടത്തുകയും ചെയ്താല്‍ പ്രക്ഷോഭത്തിന്  രംഗത്തിറങ്ങും. കേസില്‍ ഇപ്പോള്‍ റിമാന്റിലുളള പ്രതിയടക്കം നേരത്തെ വധശ്രമ കേസില്‍ പിടിയിലായി ജാമ്യത്തില്‍ ഇറങ്ങിയവരാണ്.

രാവിലെ മരണപ്പെട്ട വ്യക്തിയുടെ മയ്യിത്ത് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പാണ്  ഒരു സംഘം മയ്യത്ത് കട്ടില്‍ ആവശ്യപ്പെട്ട് എത്തിയത്. പളളിയുടെ മുകള്‍ നിലയില്‍ സൂക്ഷിച്ചുവരുന്ന മയ്യിത്ത് കട്ടിലെടുത്തു കൊടുക്കാന്‍ മുകളിലെ നിലയിലേക്ക് കയറിയ മഹല്ലു പ്രസിഡന്റിനെ  നാലംഘ  സംഘം അടിച്ച് വീഴ്ത്തുകയും കുത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍   സി.സി ടി.വി യില്‍ വ്യക്തമാണ്.

പൊലിസിന്റെ സംരക്ഷണമുള്ള പള്ളിയില്‍, ആക്രമം നടത്തിയിട്ടും  പിടികൂടാത്തതാണ് പ്രതികള്‍ക്ക് വീണ്ടും  പ്രേരണയാകുന്നത്. പോലീസ് കര്‍ശന നടപടി എടുക്കുകയും  തെരഞെടുക്കപ്പെട്ട കമ്മറ്റിക്ക് പളളി പരിപാലനം നടത്താന്‍ മതിയായ സംരക്ഷണം നല്‍കുകയും വേണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സമസത കേരളാ ഇസ്്‌ലാം മതവിദ്യാഭ്യാസബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്്‌ലിയാര്‍, സമസ്ത മലപ്പുറം ജില്ലാ വര്‍ക്കിംങ് സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി,എസ്.വൈ.എസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കാളാവ് സൈതലവി മുസ്ല്ിയാര്‍, ലീഗല്‍ സെല്‍ ചെയര്‍മാന്‍ പി.എ.ജബ്ബാര്‍ ഹാജി പങ്കെടുത്തു.

Sharing is caring!