പള്ളിക്കല്‍ ബസാര്‍ പള്ളി അക്രമം; അറസ്റ്റിലായ എ.പിക്കാരെവിട്ടയക്കണമെന്ന് മുസ്ലിം ജമാഅത്ത്

പള്ളിക്കല്‍ ബസാര്‍ പള്ളി അക്രമം; അറസ്റ്റിലായ  എ.പിക്കാരെവിട്ടയക്കണമെന്ന് മുസ്ലിം ജമാഅത്ത്

മലപ്പുറം: കഴിഞ്ഞദിവസം പള്ളിക്കല്‍ ബസാറിലുണ്ടായ അക്രമം അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് അഭിപ്രായപ്പെട്ടു. പള്ളിയും ഖബറിസ്ഥാനും മയ്യിത്ത് കട്ടിലുമെല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന കേരള വഖഫ് ബോര്‍ഡ് തീരുമാനം ലംഘിച്ച് മഹല്ലിലെ മുന്‍ പ്രസിഡന്റിന് മയ്യിത്ത് കട്ടില്‍ നിഷേധിക്കുകയും ആവശ്യപ്പെട്ടവരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയും മഹല്ലില്‍ വീണ്ടും കുഴപ്പമുണ്ടാക്കുകയും ചെയ്ത കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അകാരണമായി അറസ്റ്റ് ചെയ്യപ്പട്ട സുന്നി പ്രവര്‍ത്തകരെ വിട്ടയക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു.
ക്യാമ്പ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി അബ്ദുഹാജി വേങ്ങര അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഹബീബ്കോയ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, ജില്ലാ സെക്രട്ടറി ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, അലവിക്കുട്ടി ഫൈസി എടക്കര വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. പി എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ സ്വാഗതവും വി ടി ഹമീദ് ഹാജി കൊടിഞ്ഞി നന്ദിയും പറഞ്ഞു.

Sharing is caring!