മലപ്പുറം ജില്ലയിലെ എല്‍.പി.എസ്.എ റാങ്ക് ലിസ്റ്റ് വിപുലീകരിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

മലപ്പുറം ജില്ലയിലെ എല്‍.പി.എസ്.എ  റാങ്ക് ലിസ്റ്റ് വിപുലീകരിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

മലപ്പുറം: മലപ്പുറം ജില്ലാ എല്‍.പി.എസ്.എ (387/14) റാങ്ക് ലിസ്റ്റ് വിപുലീകരിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ ഉത്തരവിട്ടു. മലപ്പുറത്ത് നടന്ന കമ്മീഷന്‍ സിറ്റിംഗില്‍ മലപ്പുറം ജില്ലാ എല്‍.പി.എസ്.എ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍(സപ്ലിമെന്ററി) കോഓഡിനേറ്റര്‍ സി. ഉമ്മര്‍ മാസ്റ്റര്‍ സമര്‍പ്പിച്ച പരാതി പരിഗണിച്ചാണ് ഉത്തരവ്.

പ്രസ്തുത തസ്തികയുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ 189 ഒഴിവുകളാണ് മലപ്പുറം ഡി.ഡി.ഇയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്നും എന്നാല്‍ ഇന്റര്‍വ്യൂ നടക്കുന്നതിനും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനും മുമ്പായി തന്നെ ഡി.ഡി.ഇ യില്‍ നിന്നും മെയ് 31 വരെയായി 670 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും ഇത് ഇനിയും അധികമാവുമെന്നും പരാതിക്കാരന്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. ഈ സാഹചര്യത്തില്‍ വരാന്‍ പോകുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് മുമ്പെ മുഴുവന്‍ പേര്‍ക്കും നിയമനം ലഭിക്കാന്‍ സാധ്യയുള്ളതിനാല്‍ മെയിന്‍ ലിസ്റ്റ് തീരുന്നതോടെ സപ്ലിമെന്ററി ലിസ്റ്റ് അസാധുവാകും. സപ്ലിമെന്ററി ലിസ്റ്റിലുള്‍പ്പെട്ട നിരവധി ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ക്കും പ്രായപരിധി കഴിയുന്നത് കാരണം പരീക്ഷയെഴുതാന്‍ കഴിയില്ലെന്നും പരാതിക്കാരന്‍ ബോധിപ്പിച്ചു. നേരത്തെ വിവിധ തസ്തികകകളുടെ റാങ്ക് ലിസ്റ്റ് വിപുലീകരിച്ച കാര്യവും കമ്മീഷന്‍ മുമ്പാകെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ലിസ്്റ്റ് വിപുലീകരിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്്. ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ തിരുവന്തപുരത്തെ പി.എസ്.സി ആസ്ഥാനത്ത് വെച്ച് നടത്തുന്നത്് ഭൗതിക സാഹചര്യങ്ങളുടെ അഭാവത്താലാണെന്ന് പി.എസ്.സി സെക്രട്ടറി, കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ഭിന്ന ശേഷി വിദ്യാര്‍ത്ഥികളുടെ സ്്‌കോളര്‍ഷിപ്പ് തുകയിലെ അന്തരം പരിഹരിക്കണമെന്നു കമ്മീഷന്‍ ഉത്തരവിട്ടു. അബ്ദുല്‍ കരീം എളമരം സമര്‍പ്പിച്ച പരാതി പരിഗണിച്ചാണ് ഉത്തരവ്. ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തില്‍ വരുന്ന വിത്യാസമാണ് ഈ അന്തരത്തിനടയാക്കുന്നതെന്നു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കമ്മീഷനെ ബോധിപ്പിച്ചു. പ്രസ്തുത ആനുകൂല്യത്തിനായി ഒന്‍പത് ഗ്രാമപഞ്ചായത്തുകളൊഴികെ ബാക്കി പഞ്ചായത്തുകളെല്ലാം 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. പദ്ധതി വെക്കാത്ത പഞ്ചായത്തുകള്‍ക്ക് ഇതിനു നിര്‍ദ്ദേശം നല്‍കുമെന്നും വകയിരുത്താത്ത പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നിഷേധിക്കുന്നതിനുള്ള ശുപാര്‍ശ ആസൂത്രണ സമിതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മാനദണ്ഡങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ പാലിക്കുന്നെവെന്നു ഉറപ്പു വരുത്താന്‍ കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടറോട് നിര്‍ദ്ദേശിച്ചു.

ജില്ലയിലെ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കായി ലൈറ്റ് എഞ്ചിനീയറിംഗ് മേഖലയിലും മരാധിഷ്ഠിത മേഖലയിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങണമെന്നും വ്യവസായങ്ങള്‍ ആരംഭിക്കുന്നിതന് ജില്ലയില്‍ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ വ്യവസായ പ്ലോട്ടുകള്‍ സ്ഥാപിക്കണമെന്നും കമ്മീഷന്‍ സര്‍ക്കാറിനോട് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. മെക്ക സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. ഹംസയുടെ പരാതി പരിഗണിച്ചാണിത്. ഇതു സംബന്ധമായി രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പ് അഡീ.ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. എടപ്പറ്റ വില്ലേജിലെ റഹീമയുടെ ഏഴ് സെന്റ് ഭൂമി കൃഷി ഭൂമിയെന്ന കാരണത്താല്‍ വീട് നിര്‍മ്മാണത്തിന് അനുമതി നല്‍കാത്ത ആര്‍.ഡി.ഒയുടെ ഉത്തരവ് പുനപരിശോധിച്ച് പരാതിക്കാരിക്ക് വീട് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കാന്‍ റവന്യൂ വകുപ്പ് അഡീണല്‍ ചീഫ് സെക്രട്ടറിയോട് ഉത്തരവിട്ടു. ഇക്കാര്യത്തിലെടുത്ത നടപടി കാണിച്ച് രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു.

ആധാറില്ലാത്തതിനാല്‍ വണ്ടൂര്‍ കൃഷി ഭവനില്‍ നിന്നു കര്‍ഷക പെന്‍ഷന്‍ നല്‍കുന്നില്ലെന്ന ടി.ബി.കുന്നിലെ പി.പി. മുഹമ്മദലിയുടെ പരാതിയില്‍ ആധാര്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരന് സമയം അനുവദിച്ചു നല്‍കാന്‍ കമ്മീഷന്‍ ഉ്ത്തരവിട്ടു. ആധാര്‍ സമര്‍പ്പിക്കുന്നത് വരെ വോട്ടര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങി ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ അടിസ്ഥാനമാക്കി മുന്‍കാല പ്രാബല്യത്തോടെ പെന്‍ഷന്‍ പുനസ്ഥാപിക്കാനും കമ്മീഷന്‍ ഉത്തരവിട്ടു.

ജില്ലാ പഞ്ചായത്ത്് ഹാളില്‍ നടന്ന സിറ്റിംഗില്‍ 26 കേസുകള്‍ പരിഗണിച്ചു. എട്ട് കേസുകളില്‍ ഉ്ത്തരവായി. ബാക്കി കേസുകള്‍ വിധി പറയാനായി മാറ്റി. പുതുതായി അഞ്ച് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചു.

Sharing is caring!