കരിപ്പൂരില്‍നിന്നും വലിയ വിമാന സര്‍വീസ് തുടങ്ങിയില്ല

കരിപ്പൂരില്‍നിന്നും വലിയ വിമാന സര്‍വീസ് തുടങ്ങിയില്ല

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തില്‍നിന്നുള്ള വലിയ വിമാന സര്‍വീസിന് ഇനിയും കാത്തിരിക്കണം. ജുലൈ 31നകം വലിയവിമാന സര്‍വീസ് ആരംഭിക്കുമെന്ന ജനപ്രതിനിധികളുടെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും
ഇതുവരെയും തനിക്ക് യാതൊരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കരിപ്പൂര്‍ വിമാനത്തവള ഡയറക്ടര്‍ ശ്രീനിവാസറാവു പറഞ്ഞു.
കരിപ്പൂരില്‍ വലിയ വിമാനസര്‍വീസുകള്‍ എന്നു തുടങ്ങുമെന്ന കാര്യത്തില്‍ നിലവില്‍ ഒന്നും പറയാന്‍കഴിയില്ലെന്നും ഇതുസംബന്ധിച്ചു യാതൊരു വിവരവും ഇതുസംബന്ധിച്ചു ലഭിച്ചിട്ടില്ലെന്നും കരിപ്പൂര്‍ വിമാനത്തവള ഡയറക്ടര്‍ ശ്രീനിവാസ റാവു വ്യക്തമാക്കി.
നവീകരിച്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ജൂലൈ 31 നകം വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രിയില്‍ നിന്ന് ഇതുസംബന്ധിച്ചു ഉറപ്പ് ലഭിച്ചുവെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി എം.പി അടക്കമുള്ള ജനപ്രതിനിധികള്‍ നേരത്തെ അറിയിച്ചിരുന്നത്. അതേ സമയം വിമാനത്തവള ഡയറക്ടര്‍ക്ക് യാതൊരു അറിയിപ്പും ഇതുസംബന്ധിച്ച് ലഭിച്ചിട്ടില്ലെങ്കിലും സെപറ്റംബര്‍ രണ്ടാംവാരത്തോട് കൂടി വലിയ വിമാന സര്‍വീസ് ആരംഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥതലത്തില്‍നിന്നും ലഭിക്കുന്ന സൂചന. ഈ മാസം അവസാനത്തില്‍ അനുമതി ലഭ്യമാക്കിയുള്ള പ്രഖ്യാപനമുണ്ടാകുമെന്നും സൂചനകളുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാന്‍ ജൂലൈ 31നകം നടപടിയുണ്ടാകുമെന്നു കഴിഞ്ഞ മാസം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ജനപ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നത്. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എം.ഐ ഷാനവാസ് എന്നിവരാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി.എസ് കുള്ളറെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നത്. ഹജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ പുനസ്ഥാപിക്കണമെന്നും എം.പിമാര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡയരക്‌ട്രേറ്റ് ഓഫ് ജനറല്‍ സിവില്‍ ഏവിയേഷനും 2017 ഒകേ്ടാബര്‍ മാസത്തില്‍ സംയുക്ത പ്രാഥമിക പഠനം നടത്തുകയും അതില്‍ ആര്‍.ബി 777200 ഇ.ആര്‍. ആര്‍, ആര്‍.ബി 777300 ഇ.ആര്‍, ആര്‍.ബി 787800 ഡ്രീംലൈനര്‍, എ 330300 എന്നീ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ സാങ്കേതിക തടസങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നും കണ്ടെത്തിയിരുന്നതായും എം.പിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.2017 ഡിസംബറില്‍ സമര്‍പ്പിച്ച ഈ സാധ്യതാ പഠന റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകരിക്കുകയും കരിപ്പൂരിലേക്ക് വലിയഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ഡി.ജി.സി.എയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വിസ് നടത്താന്‍ തയ്യാറാണെന്ന് സൗദി അറേബ്യയിലെ വിവിധ വിമാന കമ്പനികള്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
മലബാറിനു പ്രതീക്ഷയുടെ ചിറകുകള്‍ നല്‍കി 1988ലാണ് കരിപ്പൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചത്. ആരംഭിക്കുമ്പോള്‍ തിരുവനന്തപുരം വിമാനത്താവളം മാത്രമാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. വലിയ തോതില്‍ വിദേശയാത്രക്കാരുണ്ടായിരുന്ന മലബാറില്‍ എയര്‍പോര്‍ട്ട് വേണമെന്നത് ശക്തമായ ആവശ്യമായി മാറുകയായിരുന്നു. മുംബൈ വിമാനത്താവളത്തെ ആയിരുന്നു ഇക്കാലത്ത് പ്രധാനമായും ഗള്‍ഫ് യാത്രക്കാര്‍ ആശ്രയിച്ചിരുന്നത്. ഗാര്‍ഹിക സര്‍വിസില്‍നിന്ന് വിദേശസര്‍വിസിലേക്കുകൂടി ഉയരണമെന്ന നിരന്തരമായ ആവശ്യങ്ങളെ തുടര്‍ന്ന് 1992ലാണ് ഷാര്‍ജയിലേക്ക് ആദ്യ അന്താഷ്ട്ര സര്‍വിസ് ആരംഭിച്ചത്.
അതേ സമയം ഏറെക്കാലത്തെ ഇടവേളക്ക് ശേഷം കരിപ്പൂര്‍ വിമാനത്തവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ഇടത്തരം വിമാനം സര്‍വീസ് നടത്തി. ഡി വിഭാഗത്തില്‍പ്പെട്ട വ്യോമസേനയുടെ വിമാനമാണ് കരിപ്പൂരില്‍ സര്‍വീസ് നടത്തിയത്.
റണ്‍വേ, റിസ നവീകരണത്തിന് ശേഷം ഇടത്തരം വലിയ വിമാനങ്ങള്‍ക്കായി കരിപ്പൂര്‍ കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വ്യോമസേനയുടെ ഇടത്തരം വിമാനമെത്തിയത്.
ബി.എസ്.എഫ് ജവാന്‍മാരെ കൊണ്ടുപോകാനാണ് പ്രത്യേക വിമാനമെത്തിയത്. നിലവില്‍ ചെറുവിമാനങ്ങള്‍ മാത്രമാണ് കരിപ്പൂര്‍ വഴി സര്‍വീസ് നടത്തിയിരുന്നത്. വലിയ വിമാനങ്ങള്‍ക്ക് കൂടി ഇറങ്ങാവുന്ന വിധത്തില്‍ റണ്‍വേയും അനുബന്ധ സംവിധാനങ്ങളും സജ്ജമാണെന്നതിന് തെളിവായാണ് ഇടത്തരം വിമാനം സര്‍വീസ് നടത്തിയതിനെകുറിച്ച് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

Sharing is caring!