അപകടത്തില്‍പ്പെട്ട പിക്കപ്പ് വാനില്‍ നിന്നും 15 ലക്ഷത്തിന്റെ ഹാന്‍സ് പിടികൂടി

അപകടത്തില്‍പ്പെട്ട  പിക്കപ്പ് വാനില്‍ നിന്നും 15 ലക്ഷത്തിന്റെ  ഹാന്‍സ് പിടികൂടി

വഴിക്കടവ്: വഴിക്കടവില്‍ അപകടത്തില്‍പ്പെട്ട പിക്കപ്പ് വാനില്‍ നിന്നും നിരോധിക്കപ്പെട്ട 15 ലക്ഷത്തോളം രൂപയുടെ ലഹരി ഉല്പന്നമായ ഹാന്‍സ് പാക്കറ്റുകള്‍ പിടികൂടി. തിങ്കളാഴ്ച രാത്രി 11ന് പഞ്ചായത്ത് അങ്ങാടിക്ക് സമീപം വൈദ്യുതി തൂണിലിടിച്ചാണ് വാന്‍ അപകടത്തില്‍പ്പെട്ടത്.
പൊലീസ് സ്റ്റേഷന്‍ ജംഗ്ഷന് സമീപം വഴിക്കടവ് പൊലീസിന്റെ രാത്രികാല പെട്രോളിംഗ് ഉണ്ടായിരുന്നു. പൊലീസ് കൈകാണിച്ചപ്പോള്‍ നിറുത്താതെ പോയ വാന്‍ 200 മീറ്റര്‍ അകലെ വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടം സംഭവിച്ച ഉടനെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. സംശയം തോന്നിയ പൊലീസ് ചൊവാഴ്ച രാവിലെ ജെ.സി.ബിയുടെ സഹായത്തോടെ മറിഞ്ഞ വാഹനം നിവര്‍ത്തി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുകള്‍ കണ്ടത്. പച്ചക്കറി ചാക്കുകള്‍ക്ക് അടിയിലാണ് ഒളിപ്പിച്ചിരുന്നത്.
വാഹനം സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ പരിശോധന നടത്തി. 20 പ്ലാസ്റ്റിക് ചാക്കുകളിലായി നിറച്ച ഇവ പിന്നീട് പത്ത് ചണചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. 30,000 ചെറിയ പാക്കറ്റുകളാണ് ഇതില്‍ ഉണ്ടായിരുന്നത്. കേരളത്തിലെ പൊതുമാര്‍ക്കറ്റില്‍ 15 ലക്ഷത്തോളം രൂപ വിലവരുന്ന ഹാന്‍സാണിത്.
എറണാകുളം രജിസ്ട്രേഷന്‍ വാഹനം തൃശൂര്‍ സ്വദേശിയുടെ പേരിലാണ്. ഇയാളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്.ഐ അജയ് കുമാര്‍, എ.എസ്.ഐ അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Sharing is caring!