ചന്ദ്രക്കലയും നക്ഷത്രവും ഉള്ള പച്ച കൊടികള്‍ ഉയര്‍ത്തുന്നത് ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി

ചന്ദ്രക്കലയും നക്ഷത്രവും ഉള്ള  പച്ച കൊടികള്‍ ഉയര്‍ത്തുന്നത്  ഇന്ത്യയില്‍ നിരോധിക്കണമെന്ന  ഹര്‍ജിയില്‍ സുപ്രിം കോടതി  കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി

ദില്ലി: പാകിസ്താന്‍ മുസ്ലിം ലീഗിന്റെ പതാകയ്ക്ക് സമാനമായി ചന്ദ്രക്കലയും നക്ഷത്രവും ഉള്ള പച്ച കൊടികള്‍ ഉയര്‍ത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് സുപ്രിം കോടതി ആരാഞ്ഞത്. ഉത്തര്‍ പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്ദ് വസീം റിസ്വിയാണ് പാകിസ്താന്‍ മുസ്ലിം ലീഗിന്റെ പതാകയ്ക്ക് സമാനമായ പതാകകള്‍ ഉയര്‍ത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്.

ഇത്തരം പതാക ഉയര്‍ത്തുന്നത് ഇസ്ലാമിക വിരുദ്ധം ആണെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ശിക്ഷിക്കപെടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ശത്രു രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പതാക മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ഉയര്‍ത്തുന്നത്. ഇത്തരം പതാക ഉയര്‍ത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ശത്രു രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടി മതപരമായ കൊടി എന്ന നിലയിലാണ് പലരും ഉയര്‍ത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ കലാപവും ഭീകരവാദ അക്രമങ്ങളും നടത്തുന്ന ഒരു ശത്രു രാജ്യത്തിലെ രാഷ്ട്രീയ കൊടി എന്ന അറിവ് പലര്‍ക്കുമില്ല. 1906 ല്‍ മുഹമ്മദ് അലി ജിന്നയും നവാസ് വക്കാര്‍ ഉല്‍ മാലിക്കും ചേര്‍ന്ന് രൂപീകരിച്ച മുസ്ലിം ലീഗിന്റെ കൊടി ചന്ദ്രക്കലയും നക്ഷത്രവും ഉള്ള പച്ച കൊടി ആണ്. ഇന്ത്യ-പാകിസ്താന്‍ വിഭജനത്തിന് ശേഷം 1949 മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ കൊടിയും ചന്ദ്രക്കലയും നക്ഷത്രവും ഉള്ള പച്ച കൊടിയാണ്.

നാലാഴ്ചക്കകം വിശദീകരണം നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിനോട് ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചത്. സര്‍ക്കാരിന്റെ നിലപാട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.

Sharing is caring!