നിരാശരായി അര്‍ജന്റീന ഫാന്‍സുകാര്‍, ട്രോളിക്കൊല്ലാന്‍ ബ്രസീല്‍ഫാന്‍സുകാര്‍

നിരാശരായി അര്‍ജന്റീന ഫാന്‍സുകാര്‍, ട്രോളിക്കൊല്ലാന്‍ ബ്രസീല്‍ഫാന്‍സുകാര്‍

മലപ്പുറം:റഷ്യന്‍ ഫിഫ ലോകകപ്പില്‍ നിന്ന് നിരാശരായി മടങ്ങേണ്ടിവന്നിരിക്കുകയാണ് ഇതിഹാസ താരം ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീനയ്ക്ക്.
ഇതോടെ മലപ്പുറത്തെ അര്‍ജന്റീന ഫാന്‍സുകാരും കടുത്ത നിരാശയിലാണ്. തോല്‍വിയുടെ ആഘാതത്തിന് പുറമെ ബ്രസീല്‍ ഫാന്‍സുകാരുടെ ട്രോളലും കളിയാക്കലുമാണു അര്‍ജന്റീന, പോര്‍ച്ചുഗല്‍ ഫാന്‍സുകാരെ നിരാശരാക്കിയത്.

പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോല്‍വി വഴങ്ങിയതാണ് കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്നു അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്. ഏഴു ഗോളുകള്‍ പിറന്ന ത്രില്ലറില്‍ ഫ്രാന്‍സ് 4-3ന് അര്‍ജന്റീനയുടെയും മെസ്സിയുടെയും കിരീട മോഹത്തിന് സ്റ്റോപ്പിടുകയായിരുന്നു. ഗ്രൂപ്പ്ഘട്ടം മുതല്‍ പ്രീക്വാര്‍ട്ടര്‍ വരെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെയാണ് മെസ്സിപ്പട റഷ്യന്‍ വിടുന്നത്.

അര്‍ജന്റീനയ്ക്ക് പിഴച്ചതെവിടെ? ഫ്രാന്‍സിന്റെ വിജയത്തിന്റെ ഘടകങ്ങള്‍ എന്തൊക്കെ? ലയണല്‍ മെസ്സി പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുത്തോ? അര്‍ജന്റീന-ഫ്രാന്‍സ് മല്‍സരത്തിലേക്ക് ഒന്ന് കണ്ണോടിക്കാം.

എതിരാളികള്‍ ജാഗ്രതൈ…. ഫ്രഞ്ച് പട സൂപ്പറാ…

ഇത്തവണ കിരീടം നേടാന്‍ സാധ്യതയുള്ള ടീമില്‍ മുന്‍പന്തിയിലാണ് ഫ്രാന്‍സ്. റഷ്യന്‍ ഫിഫ ലോകകപ്പിനു മുന്‍പ് തന്നെ പല പ്രമുഖകരും ഫ്രാന്‍സിന്റെ കിരീട സാധ്യത ചൂണ്ടിക്കാണിച്ചിരുന്നു. ഗ്രൂപ്പ്ഘട്ടം മുതല്‍ പ്രീക്വാര്‍ട്ടര്‍ വരെയുള്ള ഫ്രാന്‍സിന്റെ മല്‍സരങ്ങള്‍ വിലയിരുത്തിയാല്‍ ഈ പ്രവചനം സത്യമാവുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. അതിന് ഇനിയും കടമ്പകള്‍ മറികടക്കാനുണ്ടെങ്കിലും ഇത്തവണ ഫ്രാന്‍സ് കിരീടം നേടിയാല്‍ അദ്ഭുതപ്പെടേണ്ട എന്നതാണ് വസ്തുത. അതുകൊണ്ട് എതിരാളികള്‍ ജാഗ്രതൈ.

ഫ്രാന്‍സിന്റേത് അര്‍ഹിച്ച വിജയം

അര്‍ജന്റീനയ്ക്കെതിരേ ഫ്രാന്‍സിന്റെ വിജയം അര്‍ഹിച്ചതായിരുന്നുവെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. പന്തടക്കത്തില്‍ അര്‍ജന്റീനയ്ക്കായിരുന്നു മുന്‍തൂക്കമെങ്കിലും ആക്രമണാത്മക ഫുട്ബോളിലൂടെ ഫ്രാന്‍സായിരുന്നു മുന്നിട്ടുനിന്നിരുന്നത്. അര്‍ജന്റീനയെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് ദിദിയര്‍ ദെഷാംപ്സിന്റെ കുട്ടികള്‍ മൈതാനത്ത് നടത്തിയത്. ആക്രമണാത്മക ഫുട്ബോളിനൊപ്പം കളി മെനയുന്നതിലും ഫ്രാന്‍സ് ശ്രദ്ധപുലര്‍ത്തി. ഒലിവര്‍ ജിറൂഡിനെ മുന്നില്‍ നിറുത്തി കെലിയന്‍ എംബാപ്പയും ആന്റോണിയോ ഗ്രീസ്മാനും എന്‍ഗോലോ കാന്റെയും പോള്‍ പോഗ്ബയും അര്‍ജന്റീനയ്ക്ക് ഗോള്‍ മുഖത്തേക്ക് നിരന്തം ചീറിപ്പാഞ്ഞു. തുടക്കത്തില്‍ തന്നെ പെനാല്‍റ്റി കിക്ക് ലഭിച്ചത് ഫ്രാന്‍സിന്റെ ആത്മവിശ്വാസം കൂട്ടി. ഒരു ഗോളിനു പിന്നില്‍ നിന്നതിനു ശേഷം മികച്ച മുന്നേറ്റങ്ങളിലൂടെ ലക്ഷ്യം കാണുന്നതില്‍ ഫ്രാന്‍സ് വിജയം കാണുകയും ചെയ്തു. അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയെ പ്രതിരോധിക്കുന്നതിലും ഫ്രഞ്ച് പട പ്രത്യേകം ശ്രദ്ധനല്‍കി. പ്രതിരോധനിരയിലെ പാളിച്ചകള്‍ പരിഹരിക്കാനായാല്‍ ഫ്രാന്‍സിന് ഈ ലോകകപ്പില്‍ ഇനിയും മുന്നേറാനാവും. കിലിയന്‍ എംബാപ്പെയാണ് താരം കിലിയന്‍ എംബാപ്പെയാണ് താരം അര്‍ജന്റീനയ്ക്കെതിരേ ഫ്രാന്‍സിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് 19 കാരനായ മിഡ്ഫീല്‍ഡര്‍ കിലിയന്‍ എംബാപ്പെയായിരുന്നു. ഇരട്ട ഗോള്‍ നേടുന്നതോടൊപ്പം മല്‍സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും എംബാപ്പെയ്ക്ക് കഴിഞ്ഞു. എംബാപ്പെയുടെ വേഗതയാര്‍ന്ന മുന്നേറ്റങ്ങള്‍ അര്‍ജന്റീന പ്രതിരോധനിരയെ കുഴപ്പത്തിലാക്കുകയായിരുന്നു. പ്രതിരോധമില്ലാത്ത അര്‍ജന്റീനയുടെ പ്രതിരോധനിര പ്രതിരോധമില്ലാത്ത അര്‍ജന്റീനയുടെ പ്രതിരോധനിര പ്രതിരോധനിരയിലെ പാളിച്ചകളാണ് ഫ്രാന്‍സിനെതിരേ അര്‍ജന്റീനയെ പരാജയത്തിലേക്ക് തള്ളിയിട്ടത്. അര്‍ജന്റീന ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനിയും മല്‍സരത്തില്‍ നിരാശപ്പെടുത്തി. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ എംബാപ്പെയെ പെനാല്‍റ്റി ബോക്സില്‍വച്ച് മാര്‍ക്കോസ് റോഹോ ഫൗള്‍ ചെയ്തത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. പ്രതിരോധനിര കുറച്ചു കൂടി ഉത്തരവാദിത്വം പുലര്‍ത്തിരുന്നെങ്കില്‍ അര്‍ജന്റീനയ്ക്ക് മല്‍സരഗതി തന്നെ മാറ്റാന്‍ കഴിയുമായിരുന്നു.

നിരാശപ്പെടുത്താതെ മെസ്സി

ഫ്രഞ്ച് പ്രതിരോധകോട്ടയ്ക്കിടയിലും ലയണല്‍ മെസ്സി തന്റേതായ മികവ് പുലര്‍ത്തിയിരുന്നു. മല്‍സരത്തില്‍ കിട്ടിയ അവസരങ്ങളിലൊക്കെ അര്‍ജന്റീനയുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മെസ്സി ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. വണ്ടര്‍ഗോളിലൂടെ കൈയ്യടി നേടാന്‍ അര്‍ജന്റീന സ്ട്രൈക്കര്‍ എയ്ഞ്ചല്‍ ഡിമരിയക്കും കഴിഞ്ഞു. ഗ്രൂപ്പ്ഘട്ട മല്‍സരങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് അര്‍ജന്റീന ഫ്രാന്‍സിനെതിരേ കാഴ്ചവച്ചത്. പന്തടക്കത്തിനൊപ്പം ആക്രമണാത്മക ശൈലിക്കും അര്‍ജന്റീന പ്രധാന്യം നല്‍കിയെങ്കിലും പ്രതിരോധനിരയുടെയും ഫ്രഞ്ച് പോരാട്ടവീര്യത്തിനു മുന്നിലും മെസ്സിപ്പട അടിയറവ് പറയുകയായിരുന്നു.

Sharing is caring!