മുസ്ലിംലീഗ് പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ മെയ് നാലിന് തുടങ്ങും

മുസ്ലിംലീഗ് പാര്‍ലമെന്റ്  മണ്ഡലം കണ്‍വന്‍ഷനുകള്‍ മെയ് നാലിന് തുടങ്ങും

മലപ്പുറം: ആസന്നമായ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയത്തിനുള്ള പ്രവര്‍ത്തന പരിപാടികള്‍ക്ക് മുസ്‌ലിംലീഗ് രൂപം നല്‍കി. ഇന്നലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലാണ് തീരുമാനം. കേരളത്തിലെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ ചേരും. ഇതിന്റെ തുടക്കമായി പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ ജൂലൈ നാലിന് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ചേരാനും തീരുമാനിച്ചു. വോട്ടര്‍പട്ടിക പുതുക്കല്‍ മറ്റുഅനുബന്ധ കാര്യങ്ങളിലും കൂടുതല്‍ സജീവമാകും. പാര്‍ട്ടിതലത്തില്‍ തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാകുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ മണ്ഡലങ്ങളിലും വിപുലമായ കണ്‍വന്‍ഷനുകള്‍ നടത്തുന്നത്. മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കും സംഘാടകര്‍ക്കും രാഷ്ര്ടീയ പഠനം നല്‍കുന്നതിന് സ്ഥിരം പഠന കേന്ദ്രം ഓഗസ്റ്റ് 15 ന് ആരംഭിക്കും. ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടി ഒഗസ്ത് ഒന്നിന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നടക്കും. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. തൃപ്തികരമായ പ്രവര്‍ത്തനം നടത്താന്‍ മുസ്‌ലിംലീഗിന് സാധിച്ചെന്ന് യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വി.കെ.ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കട്ടിപ്പാറയിലും വയനാട്ടിലുമുണ്ടായ ഉരുള്‍പ്പൊട്ടലടക്കമുള്ള പ്രകൃതി ദുരന്തബാദിതര്‍ക്കര്‍ സര്‍ക്കാര്‍ ആവശ്യമയ സഹയം നല്‍കിയില്ലെന്നും ദുരന്തബാദിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ലന്നും യോഗം കുറ്റപ്പെടുത്തി. ഓഖി പോലുള്ള ദുരന്തത്തിന് ശേഷം എല്ലാ തീരദേശങ്ങളിലും പ്രത്യേകിച്ച് മലപ്പുറം ജില്ലയുടെ തീരദേശം കടുത്ത ആശങ്കയിലാണ്. അടിയന്തര ഘട്ടങ്ങള്‍ നേരിടാന്‍ ഉതകുന്ന സംവിധാനം തീരദേശത്തില്ല. ഇതിന് പരിഹാരമായി നാവികസേനയുടെയോ തീരസംരക്ഷണ സേനയുടെയോ സ്ഥിരം കേന്ദ്രം തിരൂര്‍ ആസ്ഥാനാമായി കൊണ്ടുവരണമെന്ന് പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.
നാളെ ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ മുന്നണി ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രവര്‍ത്തകസമിതി ചര്‍ച്ച ചെയ്ത തീരുമാനങ്ങള്‍ അവതരിപ്പിക്കും. മലബാറിലെ എസ്.എസ്.എല്‍.സി പാസ്സായ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാറിന്റെ അവഗണന വിശദമായി ചര്‍ച്ച ചെയ്തു. പലജില്ലകളിലും സീറ്റ് ഒഴിഞ്ഞു കിടക്കുമ്പോള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആവശ്യമായ സീറ്റില്ല എന്നതാണ് വസ്തുത. ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന വൈമനസ്യം പ്രതിഷേധാര്‍ഹമാണെന്നും യോഗം വിലയിരുത്തി. രണ്ട് ജില്ലകളിലുമായി പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ വിഷമത്തിലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭപരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും യോഗ അജണ്ടകളും വിശദീകരിച്ചു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസമദ് സമദാനി, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, സംസ്ഥാന ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍, പോഷക ഘടകം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Sharing is caring!