സമ്മര്‍ദങ്ങള്‍ ഫലം ചെയ്തില്ലെങ്കില്‍ പ്രവാസികള്‍ക്കും പൊതുജനങ്ങള്‍ക്കുമൊപ്പം സമരപരിപാടികളുമായി മുന്നോട്ട് നീങ്ങും: കുഞ്ഞാലിക്കുട്ടി

സമ്മര്‍ദങ്ങള്‍ ഫലം ചെയ്തില്ലെങ്കില്‍ പ്രവാസികള്‍ക്കും പൊതുജനങ്ങള്‍ക്കുമൊപ്പം സമരപരിപാടികളുമായി മുന്നോട്ട് നീങ്ങും: കുഞ്ഞാലിക്കുട്ടി

കരിപ്പൂര്‍ വിമാനത്താവള വികസനം സംബന്ധിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപി എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവുവുമായി ചര്‍ച്ച നടത്തി. വലിയ വിമാനങ്ങളുടെ സര്‍വീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുനരാരംഭിക്കുന്നിതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. വിമാനത്താവള ഉപദേശകസമിതി ചെയര്‍മാന്‍ കൂടിയാണ് പികെ കുഞ്ഞാലിക്കുട്ടി എംപി. എയര്‍പോര്‍ട്ടിലെ സുരക്ഷാ നിലവാരം കുറയ്ക്കാനുള്ള നീക്കം തല്‍ക്കാലത്തേക്ക് നടപ്പാക്കുകയില്ലെന്ന് ഡയറക്ടര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. എംപി ഓഫീസിലായിരുന്നു ചര്‍ച്ച.

വലിയ വിമാനങ്ങളുടെ സര്‍വീസിന് അനുകൂലമായി ലഭിച്ച റിപ്പോര്‍ട്ടുകളെല്ലാം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഫിസില്‍ കെട്ടി കിടക്കുകയാണ്. ഇവിടെ നിന്നും അനുമതി ലഭിക്കുക എന്നതാണ് ഇപ്പോഴുള്ള പ്രതിസന്ധി. ഇതിനായി ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയമായും സമ്മര്‍ദം തുടരും. ഇക്കാര്യം യാഥാര്‍ഥ്യമാകും വരെ മുസ്ലിം ലീഗ് കൃത്യമായ ഇടപെടല്‍ നടത്തും. സമ്മര്‍ദങ്ങള്‍ ഫലം ചെയ്തില്ലെങ്കില്‍ പ്രവാസികള്‍ക്കും പൊതുജനങ്ങള്‍ക്കുമൊപ്പം സമരപരിപാടികളുമായി മുന്നോട്ട് നീങ്ങാനും ലീഗ് മുന്‍കയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ്, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സ് എന്നീ സംഘടനകളെ കൂടി സഹകരിപ്പിച്ചാകും വിമാനത്താവള വികസനത്തിന് മുന്നിട്ടിറങ്ങുക. വിമാനത്താവള വികസനവും നിലവിലെ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ജൂലൈ ആദ്യത്തില്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി അടിയന്തരമായി കുറച്ച് ഭൂമി കൂടി ഏറ്റെടുക്കുന്നതിന് ജനപ്രതിനിധികളുടെ സഹകരണവും ഡയറക്ടര്‍ തേടി.

Sharing is caring!