ക്രിസ്റ്റ്യാനോക്കും പോര്‍ച്ചുഗലിനും ഇന്ന് നിര്‍ണായക മത്സരം

ക്രിസ്റ്റ്യാനോക്കും പോര്‍ച്ചുഗലിനും ഇന്ന് നിര്‍ണായക മത്സരം

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ബി യിലെ രണ്ടാം മത്സരത്തില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ സ്പെയിനുമായി സമനില പിടിച്ചതിനാല്‍ ശേഷിക്കുന്ന രണ്ടു മത്സരങ്ങളും സൂപ്പര്‍താരം ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലിന് നിര്‍ണായകമാണ്.
ഹാട്രിക്കിലൂടെ റഷ്യ ലോകകപ്പില്‍ വരവറിയിച്ച ക്രിസ്റ്റ്യാനോയുടെ ഫോമിലാണ് പോര്‍ച്ചുഗലിന്റെ എല്ലാ പ്രതീക്ഷയും. റൊണാള്‍ഡോ തിളങ്ങിയാല്‍ ടീം ജയിച്ചുകയറും. സ്പെയിനിനെതിരെ തോല്‍വി ഉറപ്പിച്ച കളിയിലാണ് റൊണാള്‍ഡോ ഫ്രീകിക്കിലൂടെ ടീമിനെ തിരിച്ചെത്തിച്ചത്. പോര്‍ച്ചുഗലിനെ ഒറ്റയ്ക്ക് ജയത്തിലേക്ക് നയിക്കാന്‍ ശേഷിയുള്ള താരത്തിന് ടീം അംഗങ്ങളുടെ പൂര്‍ണ പിന്തുണകൂടിയുണ്ടായാല്‍ കളി ഏകപക്ഷീയമാകും.

മറുവശത്ത് മൊറോക്കോയ്ക്കും മത്സരം നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ സെല്‍ഫ് ഗോളിനാല്‍ ഇറാനോട് തോറ്റ ടീമിന് ഒരു തോല്‍വികൂടി ഉണ്ടായാല്‍ നാട്ടിലേക്ക് മടക്കടിക്കറ്റെടുക്കാം. ക്രിസ്റ്റിയാനോയുടെ മുന്നേറ്റം തടയുകയാകും ടീമിന്റെ പ്രധാന വെല്ലുവിളി. ഇറാനെതിരെ മികച്ച പ്രതിരോധമുയര്‍ത്തിയ മൊറോക്കോ സമനില കളിക്കായിരിക്കും കളത്തിലിറങ്ങുക. മത്സരത്തില്‍ പോര്‍ച്ചുഗല്‍ ജയിച്ചുകയറാനാണ് സാധ്യതയേറെയെന്ന് വിലയിരുത്തപ്പെടുന്നു.

2018 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍തന്നെ ഹാട്രിക് നേടി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരുപിടി റെക്കോര്‍ഡുകള്‍ കൂടി സ്വന്തം പേരിലാക്കിയിരുന്നു. കഴിഞ്ഞദിവസം സ്പെയിനിനെതിരെയാണ് ക്രിസ്റ്റിയാനോ തന്റെ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി ഗോള്‍ വര്‍ഷിച്ചത്. കളംനിറഞ്ഞു കളിച്ച താരം എണ്ണംപറഞ്ഞ ഫ്രീക്കിക്കിലൂടെയും സ്‌കോര്‍ ചെയ്തത് കാണികളെ അത്യാഹ്ലാദത്തിലാക്കി. ലോകകപ്പില്‍ പോര്‍ച്ചുഗലിനുവേണ്ടി ഹാട്രിക് നേടന്ന മൂന്നാമത്തെ താരമാണ് ക്രിസ്റ്റിയാനോ. നേരത്തെ, ഇതിഹാസതാരം യൂസേബിയോ 1966ലും, 2002ല്‍ പോളണ്ടിനെതിരെ പൗലേറ്റയുമാണ് ഹാട്രിക് നേടിയ മറ്റു പോര്‍ച്ചുഗീസ് താരങ്ങള്‍.

Sharing is caring!