വീട്‌വെയ്ക്കാന്‍ 20ലക്ഷംതരാമെന്ന് പറഞ്ഞ് മുസ്ലിംലീഗ് പറ്റിച്ചു; രോഹിത്ത് വെമുലയുടെ അമ്മ

വീട്‌വെയ്ക്കാന്‍ 20ലക്ഷംതരാമെന്ന് പറഞ്ഞ് മുസ്ലിംലീഗ് പറ്റിച്ചു;  രോഹിത്ത് വെമുലയുടെ അമ്മ

വിജയവാഡ: മുസ്ലീം ലീഗ് വീട് നിര്‍മ്മിക്കാന്‍ വാഗ്ദാനം ചെയ്ത ഇരുപത് ലക്ഷം രൂപ രണ്ട് വര്‍ഷം പിന്നിട്ടിട്ടും തന്നിട്ടിലെന്ന് രോഹിത് വെമുലയുടെ അമ്മ രാധികാ വെമുല.

രോഹിത് ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്കകമാണ് രോഹിത്തിന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ ഇരുപത് ലക്ഷം രൂപ നല്‍കുമെന്ന് മുസ്ലീം ലീഗ് പ്രഖ്യാപിച്ചത്. രോഹിത് പ്രവര്‍ത്തിച്ചിരുന്ന അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്റെ സഖ്യകക്ഷിയാണ് മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ്.

വീട് നിര്‍മ്മിക്കാന്‍ വേണ്ടി വിജയവാഡക്കും ഗുണ്ടൂരിനും ഇടയിലുള്ള സ്ഥലം മുസ്ലീം ലീഗ് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം പിന്നിടുമ്പോഴും വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല.

രോഹിത്തിന്റെ മരണശേഷം തന്നെ കാണാന്‍ വന്ന ആളുകളെപറ്റി തനിക്ക് ധാരണ ഇല്ലായിരുന്നു. മുസ്ലീം ലീഗ് പ്രതിനിധികള്‍ തന്നെ കേരളത്തില്‍ 40,000പേര്‍ പങ്കെടുത്ത ചടങ്ങിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വച്ചാണ് തങ്ങള്‍ക്ക് ഇരുപത് ലക്ഷം രൂപ വീട് നിര്‍മ്മിക്കാന്‍ തരുമെന്ന് വാഗ്ദാനം ചെയ്തത്, രാധികാ വെമുല മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ ഉപയോഗിച്ച് മുസ്ലീം ലീഗ് രാഷ്ട്രീയ ലാഭം ഉണ്ടാക്കിയെന്നും, തന്നെ മുഖ്യ അതിഥിയായി വിവിധ പരിപാടികളില്‍ ഉയര്‍ത്തി കാണിച്ചുവെന്നും രാധികാ വെമുലയുടെ പ്രസ്താവനയിലുണ്ട്.

കഴിഞ്ഞ വര്‍ഷം കേരളത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുമ്പോഴാണ് തന്റെ മരുമകള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ 15 ലക്ഷത്തിന്റെ ചെക്ക് ചടങ്ങില്‍ വെച്ച് കൈമാറും എന്ന് പറഞ്ഞ് മുസ്ലീം ലീഗ് നേതാക്കള്‍ തന്നെ കൂട്ടികൊണ്ട് പോവുകയായിരുന്നു. എന്നാല്‍ കേരളാ മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി. കെ സുബൈര്‍ തന്റെ ഫോണ്‍ കോളുകള്‍ അവഗണിക്കുകയായിരുന്നുവെന്നും രാധിക പറഞ്ഞു.

ഗുണ്ടൂരില്‍ തന്നെ കാണാനെത്തിയ പ്രവര്‍ത്തകര്‍ വലിയ ചെക്കില്‍ 25 ലക്ഷം എന്നെഴുതി തനിക്കൊപ്പം ഫോട്ടൊ എടുത്തതായും രാധിക വെമുല ആരോപിക്കുന്നുണ്ട്.

വാഗ്ദാനത്തില്‍ നിന്ന് പിറകോട്ട് പോയിട്ടില്ലെന്ന്

രോഹിത് വെമൂലയുടെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന വാഗ്ദാനത്തില്‍ നിന്ന് പിറകോട്ട് പോയിട്ടില്ലെന്ന് മുസ്ലിം യൂത്ത്ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു. വീട് വെക്കാനുള്ള സ്ഥലം റിട്ടയേര്‍ഡ് ഐ.എ.എസ്, ഐ.പി.എസ് ഓഫീസേഴ്സ് അസോസിയേഷന്‍ നല്‍കാമെന്ന് അറിയിച്ചതാണ്. അത് ഇതുവരെയും സാധ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ സ്ഥലവും വീടും വാങ്ങുന്നതാകും ഉചിതമെന്ന് അറിയിക്കുകയും അതിനായി നീക്കം നടത്തുകയും ചെയ്തുവരികയാണ്.
വീട് വാങ്ങുന്നതിനുള്ള അഡ്വാന്‍സായി അഞ്ച് ലക്ഷം രൂപ രണ്ട് ചെക്കായി അയച്ചു കൊടുത്തുവെങ്കിലും ഒന്ന് എഴുത്തിലെ തകരാര്‍ കാരണം മടങ്ങി. അതിന് പകരം തുക ഉടനെ എത്തിക്കുമെന്ന് അവരെ അറിയിച്ചതാണ്.
പണംബനല്‍കാമെന്നല്ല,വീട്ബനിര്‍മ്മിച്ചു നല്‍കാമെന്നാണ് യൂത്ത് ലീഗ് രോഹിത് വെമൂല കുടുംബത്തെ അറിയിച്ചത്. അതില്‍ നിന്ന് പിറകോട്ട് പോയിട്ടില്ല. ഭൂമി ലഭിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ വീട് വാങ്ങാനുള്ള ശ്രമം നടന്നുവരികയാണെന്നും സുബൈര്‍ അറിയിച്ചു.

Sharing is caring!