ക്വാറിയുടെ മുകളിലെ പാറയില്‍ കയറി യുവാക്കളുടെ ആത്മഹത്യാഭീഷണി

ക്വാറിയുടെ മുകളിലെ പാറയില്‍   കയറി യുവാക്കളുടെ ആത്മഹത്യാഭീഷണി

എടവണ്ണ: ചാത്തല്ലൂരിലെ ഉരുള്‍പൊട്ടിയ പ്രദേശത്തെ സ്വകാര്യ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ച് രണ്ട് യുവാക്കള്‍ ക്വാറിയുടെ 300അടിയോളം ഉയരമുള്ള പാറയില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. പ്രദേശത്തെ രണ്ട് യുവാക്കളായ കുമ്പളവന്‍ ഉദൈവും, വി എം ഷിനോജും രാവിലെ പത്തോടെയാണ് പാറക്കുമുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വണ്ടൂര്‍ സിഐ ബാബുരാജ്, എടവണ്ണ എസ്ഐ ടി.പി. ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും, തിരുവാലി ഫയര്‍ഫോഴ്സും ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ഏറെ പണിപെട്ട് യുവാക്കളെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. കലക്ടറെത്തി ചര്‍ച്ച നടത്തിയെങ്കില്‍ മാത്രമേ ഞങ്ങള്‍ പിന്മാറുകയുള്ളൂവെന്നായിരുന്നു ഇവരുടെ ആവശ്യം.
കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ഏറനാട് തഹസില്‍ദാറെത്തി ആദ്യം ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് വൈകീട്ട് നാലോടെ വണ്ടൂര്‍ സിഐയും ഏറനാട് തഹസില്‍ദാര്‍ സുരേഷും, പെരകമണ്ണ വില്ലേജ് ഓഫീസര്‍ ആര്‍.ജയപ്രകാശ് തുടങ്ങിയവര്‍ വീണ്ടും യുവാക്കളുമായി ചര്‍ച്ച നടത്തി കലക്ടര്‍ സ്ഥലം പരിശോധിച്ചതിനു ശേഷമേ ഇനി ക്വാറി പ്രവര്‍ത്തിക്കുകയുള്ളുവെന്ന ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

Sharing is caring!