പ്ലസ്ടുവിന് മലപ്പുറം ജില്ലക്ക് പ്രത്യേക പാക്കേജ്‌വേണം; യൂത്ത്ലീഗ്

പ്ലസ്ടുവിന് മലപ്പുറം ജില്ലക്ക്  പ്രത്യേക പാക്കേജ്‌വേണം; യൂത്ത്ലീഗ്

മലപ്പുറം: ഹയര്‍സെക്കണ്ടറി പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റിനു ശേഷം മലപ്പുറം ജില്ലയില്‍ 39000 വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പ്രവേശനത്തിന് അനുമതി കിട്ടാതെ പുറത്തു നില്‍ക്കുകയും ഇനിയുള്ള അലോട്ട്മെന്റ് പൂര്‍ത്തിയായാല്‍ തന്നെ കാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പ്രവേശനം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നടപ്പിലാക്കിയ സീറ്റ് വര്‍ധനവ് പ്രയോഗികമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നില്ല. ക്ലാസ് റൂമുകളില്‍ വിദ്യാര്‍ഥികളെ ഉള്‍കൊള്ളാനാവാത്തതാണ് കാരണം. ഇതിന് പുതിയ ബാച്ചുകള്‍ അനുവദിച്ച് പുതിയ ക്ലാസുകള്‍ ആരംഭിക്കുകയാണ് പരിഹാരം.
ഹയര്‍സെക്കണ്ടറി കോഴ്സുകള്‍ ഇല്ലാത്ത ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കണ്ടറിയാക്കി ഉയര്‍ത്തുകയും ചെയ്താല്‍ മാത്രമേ ജില്ലയിലെ ഹയര്‍ സെക്കണ്ടറി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ. എസ്.എസ്.എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ കൂടുതല്‍ വിജയവും ഉയര്‍ന്ന മാര്‍ക്കും നേടിയ ജില്ലയിലെ വിദ്യാര്‍ഥികളുടെ ഈ അനിശ്ചിതത്വം പരിഹരിക്കാന്‍ സര്‍ക്കാര്‍ ത്വരിത നടപടി എടുക്കണം. ഇത്തരം പ്രശ്നങ്ങള്‍ ഉയര്‍ത്തി ജില്ലയില്‍ നടന്ന സമരങ്ങളും, ജില്ലയിലെ മുസ്ലിംലീഗ് ജനപ്രതിനിധികള്‍ നിയമസഭക്കകത്ത് നടത്തിയ പരിശ്രമങ്ങളും, വിഷയത്തിന്റെ ഗൗരവം സര്‍ക്കാറിലേക്കറിയിക്കാന്‍ മീഡിയകള്‍ നടത്തിയ ശ്രമങ്ങളും സര്‍ക്കാര്‍ മുഖവിലക്കെടുക്കണമെന്നും യൂത്ത്ലീഗ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കിയ രാജ്യത്ത് പഠനത്തിന് അവസരം നിഷേധിക്കുന്നത് അവകാശ ലംഘനമാണ്.
വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പ് നടത്തുന്ന ജില്ലയുടെ പിറവിക്ക് അരനൂറ്റാണ്ട് പൂര്‍ത്തിയാകാനിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ജില്ലയുടെ വിദ്യാഭാസ മേഖലയില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും യൂത്ത്ലീഗ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു.കെ.ടി അഷ്റഫ്, വി.ടി.സുബൈര്‍ തങ്ങള്‍, ശരീഫ് കുറ്റൂര്‍, എന്‍.കെ അഫ്സല്‍ റഹ്മാന്‍, വി.കെ.എം ഷാഫി ,അമീര്‍ പാതാരി, മുസ്തഫ അബ്ദുല്‍ ലത്തീഫ് ,അഡ്വ. എം.കെ.സി നൗഷാദ്, ഗുലാം ഹസന്‍ ആലംഗീര്‍, ബാവ വിസപ്പടി പ്രസംഗിച്ചു.

Sharing is caring!