ചെറിയപെരുന്നാളിനെ മഴ വെള്ളത്തിലാക്കി, മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വിലക്ക്

ചെറിയപെരുന്നാളിനെ മഴ വെള്ളത്തിലാക്കി,  മലപ്പുറത്തെ ടൂറിസ്റ്റ്  കേന്ദ്രങ്ങളിലേക്ക് വിലക്ക്

മലപ്പുറം: ചെറിയപെരുന്നാളിനെ മഴ വെള്ളത്തിലാക്കി, ശക്തമായ മഴയും ഉള്‍പൊട്ടലും കാരണം മലപ്പുറം ജില്ലയിലെ
ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള ആഡ്യന്‍പാറ, കേരളാംകുണ്ട് എന്നീ സ്ഥലങ്ങളില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് ജൂണ്‍ 15, 16 തിയ്യതികളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.
സംസ്ഥാനത്ത് ജൂണ്‍ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം പറയുന്നത്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തിരൂര്‍ കൂട്ടായില്‍ നിന്ന് കാണാതായ കുട്ട്യാമുവിന്റ പുരയ്ക്കല്‍ ഹംസയുടെ മൃതദേഹം ചാവക്കാട് കടപ്പുറത്തു നിന്ന് കണ്ടെത്തി. നിലമ്പൂരില്‍ കാണാതായ ആളെ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ നാവികസേനയുടെ സഹായം അഭ്യര്‍ഥിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി. ഏറനാട് താലൂക്കിലെ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂര്‍ താലൂക്കില്‍ മതില്‍മൂലയില്‍ മലവെള്ളപ്പാച്ചില്‍ മൂലം 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഏറനാട് താലൂക്കില്‍ വെറ്റില പ്പാറ വില്ലേജിലെ വെങ്ങോട്ടുപൊയില്‍, പെരുകമണ്ണ വില്ലേജിലെ പടിഞ്ഞാറെ ചാത്തല്ലൂര്‍ എന്നിവടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു.
വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും തോടുകളിലും ഇറങ്ങരുത്. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അടിയന്തിര സഹായത്തിനായി ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പറില്‍ വിളിക്കാം – 1077
വരുന്ന അവധി ദിവസങ്ങളില്‍ താലൂക്ക് ഓഫീസുകളും വില്ലേജ് ഓഫീസുകളും പ്രവര്‍ത്തിയ്ക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവയുടെ സാധ്യതയുള്ള പ്രദേശങ്ങളില്‍ അനൗണ്‍സ്‌മെന്റ് വഴി ബോധവത്കരണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോര യാത്ര പരമാവധി ഒഴിവാക്കണമെന്നും രാത്രി 7 മുതല്‍ രാവിലെ 7 വരെ മലയോര യാത്ര പൂര്‍ണമായി നിയന്ത്രിക്കണമെന്നും നിര്‍ദേശമുണ്ട്.
താലൂക്ക് കണ്‍ട്രാള്‍ റൂം നമ്പറുകള്‍: പൊന്നാനി 04942666038, തിരൂര്‍ 04942422238തിരൂരങ്ങാടി 04942461055, ഏറനാട്:04832766121, പെരിന്തല്‍മണ്ണ:04933227230, നിലമ്പൂര്‍:04931221471, കൊണ്ടോട്ടി:04832713311
കൂടാതെ ജില്ലാ ദുരിതാശ്വാസ വകുപ്പിന്റെ 04832736320, 04832736326 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

കാലവര്‍ഷക്കെടുതി: മുന്നറിയിപ്പുകള്‍ പാലിക്കുക

നീണ്ടു നില്‍ക്കുന്ന മഴയില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും വേണമെന്നും ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ലൈഫ് ജാക്കറ്റ് പോലുള്ള ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങള്‍ കരുതണമെന്നും ശക്തമായ കാറ്റും തിരമാലകളും ഉണ്ടാകാന്‍ സാധ്യത യുണ്ടെന്നും അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വളളം, വഞ്ചി എന്നിവ രജിസ്റ്റര്‍ ചെയ്യണം. ഇവയുടെ ലൈസന്‍സ് പുതുക്കുകയും ബയോമെട്രിക് കാര്‍ഡ് മത്സ്യ ബന്ധന സമയങ്ങളില്‍ കൈയ്യില്‍ കരുതുകയും വേണം.
ശക്തമായ മഴയും കാറ്റും മൂലം പൊന്നാനി മേഖലയില്‍ ഒരു വീട് തകര്‍ന്നു. പൊന്നാനി സ്വദേശി അബ്ദുള്ള ബാവയുടെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. കഴിഞ്ഞ ആഴ്ച്ചയില്‍ ഉണ്ടായ ശക്തമായ മഴയില്‍ പൊന്നാനി മേഖലയിലെ കാപ്പിരിക്കാട്ട് നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. കുടുംബങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

Sharing is caring!