കാലിക്കറ്റ് സര്‍വകലാശാല ചരിത്ര നേട്ടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാല  ചരിത്ര നേട്ടത്തിലേക്ക്

മലപ്പുറം: ബിരുദ ഫലപ്രഖ്യാപനത്തിന് പുറമെ മാര്‍ക്ക് ലിസ്റ്റും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിലും കാലിക്കറ്റ് സര്‍വകലാശാല ചരിത്ര നേട്ടത്തിലേക്ക്. റെക്കാഡ് വേഗത്തില്‍ ഫലം പ്രസിദ്ധീകരിച്ച ഫൈനല്‍ ഡിഗ്രി പരീക്ഷയുടെ 88000 മാര്‍ക്ക് ലിസ്റ്റുകളും, വിജയികളുടെ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളും ജൂണ്‍ 14 വ്യാഴാഴ്ച വിവിധ കോളേജിലെത്തുന്നു. പത്ത് വാഹനങ്ങളിലായി ഇവ അയക്കുന്നതിന്റെ ഉല്‍ഘാടനം പരീക്ഷാഭവനില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. പരീക്ഷാ മോണിറ്ററിംഗ് സെല്ലിലെ സെക്ഷന്‍ ഓഫീസര്‍ എ.ആര്‍.രാജേഷ് ആദ്യപാക്കറ്റ് ഏറ്റുവാങ്ങി.
റഗുലര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പംതന്നെ വിദൂരപഠന വിഭാഗം വിദ്യാര്‍ത്ഥികളുടെയും മാര്‍ക്ക്ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതും സംസ്ഥാനത്ത് ആദ്യമാണ്. റഗുലര്‍ വിഭാഗത്തിലെ 48000 വും വിദൂര വിഭാഗത്തിലെ 40000 വും മാര്‍ക്ക്ലിസ്റ്റുകളാണുള്ളത്. മാര്‍ക്ക്ലിസ്റ്റുകള്‍ വേഗത്തില്‍ നല്‍കുന്നതിനായി നാല് വലിയ പ്രിന്ററുകള്‍ അധികമായി സ്ഥാപിക്കുകയും ജീവനക്കാര്‍ അധിക സമയം ജോലി ചെയ്യുകയും ചെയ്തു.
മാര്‍ക്ക്ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും നേരത്തെ ലഭിച്ചത് സംസ്ഥാനത്തിന് പുറത്തെ കോളേജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് വലിയ പ്രയോജനം ചെയ്യുമെന്ന് വൈസ്ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. ഈയിടെ വിജ്ഞാപനം പുറപ്പെടുവിച്ച, ബിരുദം അടിസ്ഥാന യോഗ്യതയായ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനും ആയിര ക്കണക്കിന് യുവജനങ്ങള്‍ക്ക് ഇതിലൂടെ സാദ്ധ്യമാവും. ഓരോ വര്‍ഷവും പരീക്ഷാഫലം മുന്‍വര്‍ഷത്തേക്കാള്‍ നേരത്തേ പ്രസിദ്ധീകരിക്കാനാണ് ശ്രമമെന്നും വൈസ്ചാന്‍സലര്‍ അറിയിച്ചു.
ചടങ്ങില്‍ പ്രോവൈസ്ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.വി.വി.ജോര്‍ജ്ജ് കുട്ടി, സിന്റിക്കേറ്റംഗങ്ങളായ ഡോ.സി.എല്‍.ജോഷി, ഡോ.സി.അബ്ദുല്‍ മജീദ്, കെ.കെ.ഹനീഫ, ഡോ.എം.സത്യന്‍, ഡോ.ജി.റിജുലാല്‍, ജോയന്റ് കണ്‍ട്രോളര്‍മാര്‍, പരീക്ഷാവിഭാഗത്തിലെ മറ്റ്ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ ഫൈനല്‍ ഡിഗ്രി പരീക്ഷയുടെ 88000 മാര്‍ക്ക് ലിസ്റ്റുകളും വിജയികളുടെ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളും വിവിധ കോളേജിലേക്ക് പത്ത് വാഹനങ്ങളിലായി അയക്കുന്നതിന്റെ ഉല്‍ഘാടനം, പരീക്ഷാഭവനില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കുന്നു. പരീക്ഷാ മോണിറ്ററിംഗ് സെല്ലിലെ സെക്ഷന്‍ ഓഫീസര്‍ എ.ആര്‍.രാജേഷ് ആദ്യപാക്കറ്റ് ഏറ്റുവാങ്ങി.

Sharing is caring!