താനൂരിലെ കുടുംബത്തെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ഊരുവിലക്കി

താനൂരിലെ  കുടുംബത്തെ  ക്ഷേത്ര കമ്മിറ്റി  ഭാരവാഹികള്‍ ഊരുവിലക്കി

താനൂര്‍: ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ കുടുംബത്തെ ഊരുവിലക്കിയതായി പരാതി. ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശികളായ പള്ളിയേമ്പില്‍ ജിതേഷിനെയും കുടുംബത്തെയുമാണ് ഓമച്ചപ്പുഴ അനന്തപുരം വിഷ്ണു ക്ഷേത്രത്തില്‍ നിന്നും ഊരുവിലക്കിയിരിക്കുന്നത്.

ജിതേഷിന്റെ മകള്‍ കൃഷണ വൈഗയുടെ ചോറൂണുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ 7.30 ന് ക്ഷേത്രത്തിലെത്തിയപ്പോഴാണ്
ഈ കുടുംബത്തിന് വേണ്ടി പൂജകള്‍ ചെയ്യരുതെന്ന് പറഞ്ഞ് കമ്മിറ്റി ഭാരവാഹികള്‍ തന്നെ വിലക്കിയ കാര്യം ക്ഷേത്രം ശാന്തിക്കാരന്‍ പറഞ്ഞതെന്ന് പറയുന്നു.

തുടര്‍ന്ന് ക്ഷേത്രം കമ്മിറ്റി സെക്രട്ടറിയും, ബിജെപി നേതാവുമായ വലിയപറമ്പില്‍ വാസുവും സംഘവും ക്ഷേത്രത്തിലെത്തിയപ്പോള്‍ ജിതേഷും കുടുംബാംഗങ്ങളും കാര്യം ആരാഞ്ഞു. നിങ്ങളുടെ തറവാട്ടുകാര്‍ക്ക് ഇവിടെ പൂജയും കാര്യങ്ങളുമൊന്നുമില്ലെന്നും, നിങ്ങള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടതില്ലെന്നും, ക്ഷേത്രം കമ്മിറ്റിയുടെ തീരുമാനം ഇതാണെന്നും വാസു പറഞ്ഞു. ഇതോടെ വാക്കുതര്‍ക്കം രൂക്ഷമായി.

പള്ളിയേമ്പില്‍ ജിതേഷിന്റെയും കുടുംബത്തിന്റെയും ഭൂമി ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ കയ്യേറി വേലി കെട്ടിയതുമായി ബന്ധപ്പെട്ട് മുമ്പ് കേസ് നിലവിലുണ്ടായിരുന്നു. ക്ഷേത്രം ഭാരവാസികള്‍ക്കെതിരെ തെളിവുകളുമായി ഹാജരായതാണ് ഊരുവിലക്കിന് പിന്നിലെന്ന് ജിതേഷ് പറഞ്ഞു.

പള്ളിയേമ്പില്‍ കാരി കഴിഞ്ഞ 17 വര്‍ഷമായി നടത്തി വരുന്ന മാസ പൂജയും ഈ അടുത്ത് വിലക്കിയിരുന്നു. ബിജെപി പ്രവര്‍ത്തകനായിരുന്ന ജിതേഷ് പാര്‍ടി വിട്ടതിലുള്ള അമര്‍ഷവും, അതിലുപരി കടുത്ത ജാതീയതയുമാണ് വിലക്കിന് പിന്നിലെന്ന് ജിതേഷ് പറഞ്ഞു.

Sharing is caring!