താനൂര്‍ സമാധാനത്തിലേക്ക് ഇനിയുമേറെ ദൂരം

താനൂര്‍ സമാധാനത്തിലേക്ക് ഇനിയുമേറെ ദൂരം

താനൂര്‍: ഈ സ്‌നേഹം നിലനില്‍ക്കുമോ? താനൂരില്‍ പല തലത്തിലുള്ള ഇടപെടലുകളിലൂടെ സമാധാനം പുനസ്ഥാപിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ആശങ്കകള്‍ ബാക്കി നില്‍ക്കുന്നു. ഒരു ചെറുകനല്‍ തന്നെ തീരദേശത്തെ ആളികത്തിക്കാമെന്നിരിക്കെ നിതാന്തമായ ജാഗ്രതയും, സംയമനവും ജില്ലാ ഭരണകൂടവും, രാഷ്ട്രീയ കക്ഷികളും പുലര്‍ത്തിയാല്‍ മാത്രമേ ശ്രമം വിജയം കാണുകയുള്ളു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പോടെയാണ് താനൂര്‍ കൂടുതല്‍ അസ്വസ്ഥമായി തുടങ്ങിയത്. ഇടതു മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ വി അബ്ദുറഹ്മാന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മര്‍ദനമേറ്റത് സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായി. ചരിത്രത്തില്‍ ആദ്യമായി മണ്ഡലം മുസ്ലിം ലീഗിന് നഷ്ടമായതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായി.

ചെറുതും, വലുതുമായ ഒട്ടേറെ അക്രമങ്ങളാണ് തീരദേശത്ത് ഇതിനകം നടന്നത്. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ നബിദിന റാലിക്ക് നേരെ നടന്ന അക്രമവും ഉള്‍പ്പെടും. ഇതിനു പുറമേ വീടിന് നേരെയും ഒട്ടേറെ അക്രമം നടന്നിട്ടുണ്ട്. ഇതില്‍ ഇരകളായവരും, വേട്ടക്കാരും ഈ സമാധാന ശ്രമങ്ങളെ എങ്ങനെ കാണുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ഈ പരിശ്രമത്തിന്റെ വിജയം. താഴെത്തട്ടിലേക്ക് ഇറങ്ങി പദ്ധതിയുടെ ലക്ഷ്യം ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ തീരത്ത് ശാശ്വന്തമായ സമാധാനം കൈവരികയുള്ളു.

Sharing is caring!