എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസ്, പ്രതിഷേധത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല തീയേറ്റര്‍ ഉടമക്കെതിരെയുള്ള കേസ് പിന്‍വലിക്കും

എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസ്,   പ്രതിഷേധത്തിന് മുന്നില്‍  പിടിച്ചു നില്‍ക്കാനായില്ല തീയേറ്റര്‍ ഉടമക്കെതിരെയുള്ള കേസ് പിന്‍വലിക്കും

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ തീയേറ്റര്‍ ഉടമക്കെതിരെ കേസെടുത്ത പോലീസ് കേസ് പിന്‍വലിക്കുന്നു. പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നല്‍കാനാകാതെയാണ് പോലീസ് കേസ് പിന്‍വലിച്ച് ഇദ്ദേഹത്തെ സാക്ഷിയാക്കാന്‍ തീരുമാനിച്ചത്.
സിനിമാ പ്രദര്‍ശനത്തിനിടെ പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവം വെളിച്ചത്തുകൊണ്ടുവന്ന എടപ്പാളിലെ ശാരദ തിയറ്റര്‍ ഉടമ ഇ.സി. സതീശനെതിരേ ചങ്ങരംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്‍വലിക്കുന്നത്. പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും സംഭവം യഥാസമയം പോലീസിനെ അറിയിച്ചില്ലെന്നും ആരോപിച്ച് സതീശനെ അറസ്റ്റ് ചെയ്തതു വന്‍വിവാദമായിരുന്നു.
സതീശനെതിരായ കേസ് പിന്‍വലിക്കാനുള്ള നിര്‍ദേശം ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഇന്നലെ രാത്രി തൃശൂര്‍ ഐ.ജി: എം.ആര്‍.അജിത്കുമാറിനു കൈമാറി. പകരം, അദ്ദേഹത്തെ കേസില്‍ മുഖ്യസാക്ഷിയാക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരുടെ നിയമോപദേശപ്രകാരമാണിത്.
സതീശനെ പ്രതിയാക്കിയതു കേസ് അട്ടിമറിക്കാനാണെന്നും അന്വേഷണം വൈകിപ്പിച്ചതു ചങ്ങരംകുളം എസ്.ഐ: കെ.ജി. ബേബിയാണെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടി. ഒരു പ്രാദേശിക രാഷ്ട്രീയനേതാവിനോടു ചര്‍ച്ചചെയ്തശേഷമാണു പെന്‍ഡ്രൈവില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തിയറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു കൈമാറിയത്. അതില്‍ അപാകതയില്ല. എന്നിട്ടും അന്വേഷണം ആറുദിവസം വൈകിച്ചതിന്റെ ഉത്തരവാദിത്വം എസ്.ഐക്കാണെന്നും നിയമോപദേശത്തില്‍ പറയുന്നു. സതീശന്റെ അറസ്റ്റ് വിവാദമായതോടെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണു പ്രേസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലിന്റെ ഉപദേശം തേടിയത്.
അതേസമയം, അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാന്‍ ഡി.ജി.പി: ബെഹ്റ ഉത്തരവിട്ടു. തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത മലപ്പുറം ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി: ഷാജി വര്‍ഗീസിനെ സ്ഥലംമാറ്റി. ഇദ്ദേഹത്തിനു പകരം നിയമനം നല്‍കിയിട്ടില്ല. അടിയന്തരമായി പോലീസ് ആസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യാനാണു ഡി.ജി.പിയുടെ നിര്‍ദേശം. സതീശന്റെ അറസ്റ്റ് വിവാദത്തില്‍ അന്വേഷണോദ്യോഗസ്ഥനായ തൃശൂര്‍ ഐ.ജി: എം.ആര്‍. അജിത്കുമാറിനെ ഡി.ജി.പി. ശാസിച്ചിരുന്നു. ഇതേത്തുടര്‍ന്നു മലപ്പുറം എസ്.പി: പ്രതീഷ്‌കുമാര്‍ ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അന്വേഷണത്തില്‍ പുലര്‍ത്തേണ്ട ജാഗ്രത സംബന്ധിച്ചു നിര്‍ദേശം നല്‍കി.
മാതാവിനൊപ്പമെത്തിയ ബാലികയെ പ്രവാസി വ്യവസായിയായ പാലക്കാട്, തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി പീഡിപ്പിക്കുന്ന സി.സി. ടിവി ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈനിനു കൈമാറിയ തിയറ്റര്‍ ഉടമയ്ക്കെതിരേ പോക്സോ നിയമം ചുമത്താനും നീക്കമുണ്ടായിരുന്നു.

Sharing is caring!