നിപയെന്ന് വ്യാജപ്രചരണം; താനൂരിലെ കോളനി വാസികള്‍ ദുരിതത്തില്‍

നിപയെന്ന് വ്യാജപ്രചരണം; താനൂരിലെ കോളനി വാസികള്‍ ദുരിതത്തില്‍

താനൂര്‍:നിപ ബാധിതരെന്ന് പറഞ്ഞ് കോളനിവാസികളെ ഊരു വിലക്കാന്‍ ശ്രമമെന്ന് ആരോപണം. താനൂര്‍ പൂരപ്പുഴ അംബേദ്കര്‍ കോളനി നിവാസികള്‍ക്കെതിരെയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചരണം.

തിങ്കളാഴ്ച രാവിലെ എട്ടോടെ മുക്കോല പാല്‍ സൊസൈറ്റിയില്‍ പാല്‍ കൊടുക്കാനെത്തിയ അംബേദ്കര്‍ കോളനി നിവാസി മണ്ണിന്‍പുറത്ത് വള്ളിയുടെ കൈയ്യില്‍ നിന്നും പാല്‍ സ്വീകരിക്കാന്‍ സൊസൈറ്റി സെക്രട്ടറി തയ്യാറാകാതിരുന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. കാരണം ചോദിച്ചപ്പോള്‍ കോളനിയില്‍ നിപ ബാധിതരുണ്ടെന്നും കോളനിയില്‍ നിന്ന് പാല്‍ വാങ്ങേണ്ടതില്ലെന്നും സൊസൈറ്റി പ്രസിഡന്റ് പ്രമോദ് പറഞ്ഞതായും സെക്രട്ടറി വള്ളിയെ അറിയിച്ചു. നീണ്ട വാക്കുതര്‍ക്കവും, പാല്‍ റോഡില്‍ ഒഴുക്കിക്കളയുമെന്ന് പറഞ്ഞ് വള്ളി പ്രതിഷേധവും തീര്‍ത്തതോടെയാണ് പാല്‍ വാങ്ങാന്‍ സൊസൈറ്റി അധികൃതര്‍ തയ്യാറായത്.

ഇത്തരത്തിലുള്ള വ്യാജ പ്രചരണം ഇവരുടെ വരുമാനത്തെ ബാധിച്ച് തുടങ്ങി. കോളനി നിവാസികളെ കാണുമ്പോള്‍ പലരും ഒഴിഞ്ഞു മാറുന്നതായും ആരോപണമുണ്ട്. സമീപ വീടുകളിലെ ചടങ്ങുകളിലൊന്നും ഇവര്‍ പങ്കെടുക്കേണ്ടെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

കോളനിയിലെ ഒരു വീട്ടുകാര്‍ നിപ ബാധിച്ച് മരണം നടന്ന വീട് സന്ദര്‍ശിക്കുകയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കോളനിയിലെത്തി പരിശോധന നടത്തി ആരും അസുഖ ബാധിതരല്ലെന്ന് കണ്ടെത്തിയിരുന്നു.

നിപയെക്കുറിച്ച് നവമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണം നടത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്ന പൊലീസ് ഉത്തരവ് നിലനില്‍ക്കെ താനൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് കോളനി നിവാസികള്‍.

Sharing is caring!