കനത്ത മഴയും കാറ്റും; ഒരാഴ്ച്ചക്കിടയില്‍ മലപ്പുറം ജില്ലയില്‍ 93 ലക്ഷം രൂപയുടെ നാശനഷ്ടം
മലപ്പുറം: കനത്തമഴയിലും കാറ്റിലും ജില്ലയില്‍ വന്‍കൃഷിനാശം. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 93 ലക്ഷം രൂപയുടെ നാശനഷ്ടമാണ് റിപ്പോര്‍ട്ടു ചെയ്തത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 5.93 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ രേഖപ്പെടുത്തിയ പ്രാഥമികകണക്കുകള്‍ പ്രകാരം മാത്രമാണിത്. കൃഷിനാശത്തിന്റെ തോത് ഇനിയും കൂടിയേക്കാമെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നു.
നഷ്ടപരിഹാരത്തിനായി കര്‍ഷകര്‍ കൃഷി ഓഫിസുകളില്‍ അപേക്ഷ നല്കുമ്പോഴേ പൂര്‍ണമായ കണക്ക് ലഭ്യമാകൂ.
ജില്ലയില്‍ വാഴക്കൃഷിയാണ് ഏറ്റവും കൂടുതല്‍ നശിച്ചിട്ടുള്ളത്. കുലച്ച വാഴകള്‍ ഒടിഞ്ഞുവീണത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വാഴപ്പഴത്തിന് മികച്ച വിലയാണിപ്പോള്‍ ലഭിക്കുന്നത്. റബര്‍ കൃഷിയും വ്യാപകമായി നശിച്ചു. വിലയിടിവിനൊപ്പം റബര്‍ മരങ്ങള്‍ വലിയ തോതില്‍ പൊട്ടിവീഴുന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. 56 ഹെക്ടര്‍ നെല്‍കൃഷിയും 1030 തെങ്ങുകളും നശിച്ചതായാണ് കണക്കുകള്‍.
കവുങ്ങ്, പുകയില, കുരുമുളക്, പച്ചക്കറികള്‍ എന്നിവയും വ്യാപകമായി നശിച്ചിട്ടുണ്ട്. നാശനഷ്ടത്തിന് അപേക്ഷിച്ചാലും കുറഞ്ഞ തുകയേ ലഭിക്കൂ എന്നതും ലഭിക്കാന്‍ കാലതാമസം നേരിടുമെന്നും കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കാര്‍ഷികവിളകളുടെ നഷ്ടപരിഹാര തോത് അടുത്തിടെ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇതും പര്യാപ്തമല്ലെന്ന് കര്‍ഷകര്‍ പറയുന്നു.
22 ഇനം വിളകള്‍ക്കാണ് പ്രകൃതിക്ഷോഭത്തില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കുന്നത്. വിള ഇന്‍ഷുറന്‍സ് പദ്ധതിയിലെ വിളകള്‍ക്ക് അസിസ്റ്റന്റ് കൃഷി ഓഫിസര്‍ മുതല്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ വരെയുള്ളവര്‍ക്ക് വിളനാശത്തിനുള്ള നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്യാം.
വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളല്ലാത്ത കര്‍ഷകരുടേത് വിളകളുടെ എണ്ണവും വിസ്തീര്‍ണവും കണക്കാക്കിയാണ് നഷ്ടപരിഹാര തുക നല്‍കുക.
RECENT NEWS
പൊന്നാനി മണ്ഡലത്തിൽ എൽ ഡി എ വികസന രേഖ പുറത്തിറക്കി
തിരൂർ : പൊന്നാനി മണ്ഡലത്തിന്റെ സമഗ്ര വികസനം മുന്നോട്ട് വെച്ച് എൻഡിഎ വികസന രേഖ പുറത്തിറക്കി. വിദ്യാഭ്യാസ മേഖലയ്ക്കും, കാർഷിക, തീരദേശ മേഖലകൾക്ക് വികസന രേഖ പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഗുരുവായൂർ റെയിൽവെ പാത വികസനം, മഴവെള്ള സംഭരണ പദ്ധതികൾ, മാലിന്യ [...]