മലപ്പുറത്ത് കള്ളനോട്ടടി കേന്ദ്രം തുടങ്ങാന്‍ എറണാകുളം മാഫിയയുടെ ശ്രമം

മലപ്പുറത്ത്  കള്ളനോട്ടടി  കേന്ദ്രം തുടങ്ങാന്‍  എറണാകുളം  മാഫിയയുടെ ശ്രമം

മലപ്പുറം: മലപ്പുറം ടൗണില്‍ കള്ളനോട്ടടി കേന്ദ്രം തുടങ്ങാനുള്ള എറണാകുളം മാഫിയയുടെ നീക്കം പോലീസ് തടഞ്ഞു. രണ്ടരലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്ററുകളുമായി കേസിലെ മുഖ്യപ്രതി എറണാകുളം കാക്കനാട് ചെമ്പമുക്ക് സ്വദേശി വില്‍ബര്‍ട്ടിനെ(43) മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശികളുടെ നേതൃത്വത്തിലാണു മലപ്പുറം ടൗണില്‍ കള്ളനോട്ടടി കേന്ദ്രം തുടങ്ങാന്‍ നീക്കമുണ്ടായിരുന്നത്. രണ്ടായിരം രൂപയുടേതുള്‍പ്പെടെ പുതിയ നോട്ടുകളുടെ ശേഖരം പോലീസ് പിടിച്ചെടുത്തു. വൈകിട്ട്, തിരക്കേറിയ സമയത്ത് കള്ളനോട്ട് ട്രയല്‍ നോക്കാന്‍ സംഘത്തിലെ ഒരാള്‍ നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയതോടെയാണു ഇതുസംബന്ധിച്ചു പോലീസിന് സൂചന ലഭിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് വില്‍ബര്‍ട്ടിനെ പിന്തുടരുകയും മലപ്പുറം മൂന്നാംപടിയിലുള്ള വാടകവീട് കണ്ടെത്തുകയുമായിരുന്നു. ഈവാടക വീട് കേന്ദ്രീകരിച്ചാണു സംഘം കള്ളനോട്ടടി കേന്ദ്രം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ ഭാഗമായി ഒന്നര ആഴ്ച്ച മുമ്പ് സംഘം ഇവിടെ എത്തി ജോലി തുടങ്ങിയിരുന്നു. ഇതിനിടയിലാണ് കേന്ദ്രത്തിലേക്കാവശ്യമായ പ്രിന്ററുകള്‍ അടക്കം എത്തിയത്. മലപ്പുറം സി.ഐ: എ പ്രേംജിത്തിന്റേയും മലപ്പുറം എസ്.ഐ: ബി.എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളനോട്ട് പിടികൂടിയത്. കള്ളനോട്ട് സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്തിടെയാണ് എറണാകുളത്തുനിന്നുള്ള സംഘം മലപ്പുറം കോട്ടപ്പടിയില്‍ വീട് വാടകയ്‌ക്കെടുത്തതും പ്രിന്ററുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയതുമെന്നു പോലീസ് പറഞ്ഞു. പല സ്ഥലങ്ങളില്‍നിന്നുള്ളവര്‍ കേന്ദ്രത്തില്‍ വന്നുപോയതായി സൂചനയും പോലീസിനു ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാറിനാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്കുള്ള കള്ളനോട്ട് എത്തിയ വിവരം ആദ്യം ലഭിച്ചത്. തുടര്‍ന്നാണു പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. സംഘത്തില്‍ എസ്.ഐക്കുപുറമെ എ.എസ്.ഐ സാബുലാല്‍, സീനിയര്‍ സി.പി.ഒ: രജീന്ദ്രന്‍, സി.പി.ഒമാരായ മന്‍സൂറലി, വിനോദ് കുമാര്‍, യൂനുസ്, വനിതാ സി.പി.ഒമാരായ ബിന്ദു, ശ്യാമ എന്നിവരും ഉണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ടു അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മറ്റു പ്രതികളെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുന്നുമെന്നും മലപ്പുറം സി.ഐ: എ പ്രേംജിത്ത് പറഞ്ഞു.

Sharing is caring!