നിപ: ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ പേരില്‍ വീട്ടില്‍ കഴിയുന്നവരുടെ വീട്ടിലേക്ക് സൗജന്യ റേഷന്‍ എത്തിക്കും

നിപ: ബാധിതരുമായി സമ്പര്‍ക്കം  പുലര്‍ത്തിയതിന്റെ പേരില്‍ വീട്ടില്‍  കഴിയുന്നവരുടെ വീട്ടിലേക്ക് സൗജന്യ റേഷന്‍ എത്തിക്കും

മലപ്പുറം: നിപ വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായതിന്റെ പേരില്‍ വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി റേഷന്‍ വീട്ടില്‍ എത്തിച്ചു നല്‍കാന്‍ നിര്‍ദ്ദേശം. മലപ്പുറം ജില്ലയിലാണ് കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത്. നിപ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരോട് വീടുകളില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചത്.

ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയായിരുന്നു യോഗം. നിപ വ്യാപന ഭീതിയുടെയും ഡെങ്കി ഉള്‍പ്പെടെ പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെയും സാഹചര്യത്തിലായിരുന്നു യോഗം.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് തദ്ദേശഭരണസ്ഥാപനങ്ങള്‍ നടത്തിയ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യവകുപ്പ്, റവന്യുവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പെടുന്ന സോഷ്യല്‍ ഓഡിറ്റ് കമ്മിറ്റി രൂപീകരിച്ചു. പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ഒരു എപ്പിഡെമിക് സെല്ലും രൂപീകരിച്ചിട്ടുണ്‍ണ്ട്.

നിപ മാത്രമല്ല ഡെങ്കിപ്പനിയും ഗൗരവമായി കാണണമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ നിപ ബാധിച്ച് മൂന്നുപേരും ഡെങ്കി മൂലം രണ്ടുപേരും മരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കേണ്‍ണ്ടതുണ്ടെണ്‍ന്ന് കലക്റ്റര്‍ പറഞ്ഞു.
ആശങ്കാജനകമായ സാഹചര്യം നിലവിലില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന് ഡി.എം.ഒ ഡോ. കെ.സെക്കീന അഭ്യര്‍ത്ഥിച്ചു. പൊതുയോഗങ്ങള്‍, ഇഫ്താറുകള്‍, ഉത്സവങ്ങള്‍, രോഗികളെ സന്ദര്‍ശിക്കല്‍ എന്നിവ പരമാവധി ഒഴിവാക്കണം. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കാണ് വൈറസ് വ്യാപിക്കുന്നത് എന്നതിനാലാണ് ഈ മുന്‍കരുതല്‍. മൃഗങ്ങള്‍ വൈറസ് വാഹകരായതായി ഇതുവരെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്നും ഡിഎംഒ വിശദീകരിച്ചു.

സ്വകാര്യ ആശുപത്രികളിലുള്‍പ്പടെ നിപ വൈറസ് രോഗ ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ ഡി.എം.ഒ യുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ മറ്റിടങ്ങളിലേക്ക് മാറ്റാന്‍ പാടുള്ളൂ. ഇത്തരം രോഗികളെ കൊണ്ടണ്‍ുപോകുന്നതിനായി പ്രത്യേക ആംബുലന്‍സുകള്‍ സജ്ജീകരിച്ചുവരികയാണ്. ഇത്തരത്തില്‍ അഞ്ച് ആംബുലന്‍സുകളും പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവര്‍മാരും ജില്ലയിലുണ്ടാകും. ആശുപത്രികളിലെ മുഴുവന്‍ ജീവനക്കാരും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സെക്കീന പുല്‍പ്പാടന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍, ഡെപ്യൂട്ടി ഡി.എം.ഒ പ്രകാശ്, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ പി. രാജു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Sharing is caring!