ജലീലിനെതിരായ ദുഷ്പ്രചാരണം അവസാനിപ്പിക്കണം: സിപിഎം

ജലീലിനെതിരായ  ദുഷ്പ്രചാരണം   അവസാനിപ്പിക്കണം:  സിപിഎം

മലപ്പുറം: എടപ്പാള്‍ തിയറ്റര്‍ പീഡനവുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെതിരായ ദുഷ്പ്രചാരണം അവസാനിപ്പിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ബിജെപിയും കോണ്‍ഗ്രസും മുസ്ലിംലീഗിന്റെ സൈബര്‍ വിഭാഗവുമെല്ലാം ഒരേ രൂപത്തിലുള്ള അപവാദ ? നുണപ്രചാരണത്തിലാണ്. പീഡനവിവരം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടിച്ചതിലെ ജാള്യംമറയ്ക്കാനാണ് കള്ളക്കഥകള്‍ ചമയ്ക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ബിജെപിയും ലീഗും ഒരേതരം കഥകളാണ് പങ്കിടുന്നത്. പ്രതിക്ക് സിപിഐ എം ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ പട്ടാമ്പിയിലെ സിപിഐ എം അംഗത്തിന്റെ പടംവച്ച് നുണ പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ ലീഗ് പ്രവര്‍ത്തകന്‍ കഴിഞ്ഞദിവസം അറസ്റ്റിലായിട്ടുണ്ട്.
വാട്സാപ് ഹര്‍ത്താലിന്റെ മറവില്‍ താനൂരില്‍ വര്‍ഗീയ കുഴപ്പത്തിന് കോപ്പുകൂട്ടിയിരുന്നു ബിജെപി. എന്നാല്‍ മന്ത്രി ജലീലിന്റെ ഇടപെടലില്‍ മോഹം നടപ്പായില്ല. ഇതിന്റെ ദേഷ്യമാണ് ബിജെപിയുടെ കുപ്രചാരണത്തിന് കാരണം. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിയിലുള്ള പകയാണ് ഡിസിസി പ്രസിഡന്റ് വി വി പ്രകാശിനെ നിലവിട്ട് സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നത്. അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജലീലിനെ താറടിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Sharing is caring!